
El Nino impact in UAE; ‘എൽ നിനോ’ (El Niño) പ്രതിഭാസത്തെ തുടർന്ന് യുഎഇയിൽ അതിതീവ്ര മഴയും വൻ പ്രളയവുമുണ്ടാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളും മുന്നറിയിപ്പുകളും വ്യാജമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യുഎഇയിലെ കാലാവസ്ഥയെ പ്രതിഭാസം മോശമായി ബാധിക്കുമെന്ന തരത്തിലുള്ള തെറ്റായ അവകാശവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ ആധികാരികത ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന പ്രകൃതിദത്ത കാലാവസ്ഥാ വ്യതിയാനമാണ് എൽ നിനോ. ആഗോളതലത്തിൽ ചിലയിടങ്ങളിൽ വരൾച്ചയ്ക്കും മറ്റ് ചിലയിടങ്ങളിൽ ഉയർന്ന അളവിലുള്ള മഴയ്ക്കും ഇത് കാരണമാകാറുണ്ട്. എന്നാൽ യുഎഇയിൽ ഇതിന്റെ സ്വാധീനം നേരിട്ടല്ല, പരോക്ഷം മാത്രമാണ്. എൽ നിനോ കാലഘട്ടത്തിൽ യുഎഇ ഉൾപ്പെടുന്ന മേഖലയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാറുണ്ട്. ഇത്തവണ എൽ നിനോ പ്രതിഭാസം ശക്തമാണെങ്കിലും, രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഗുണകരമായ മഴയായിരിക്കും ഇതിലൂടെ ലഭിക്കുക. ചില പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളിൽ ഇടയ്ക്ക് കനത്ത മഴ ലഭിച്ചേക്കാമെങ്കിലും അസാധാരണമായ പ്രളയത്തിന് സാധ്യതയില്ലെന്ന് എൻസിഎം വ്യക്തമാക്കി. രാജ്യത്തെ കാലാവസ്ഥ നിലവിൽ സാധാരണ നിലയിലാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എൻസിഎം വ്യക്തമാക്കി. പ്രാദേശികവും ആഗോളവുമായ കാലാവസ്ഥാ വ്യതിയാനങ്ങൾ 24 മണിക്കൂറും അധികൃതർ ട്രാക്ക് ചെയ്യുന്നുണ്ട്. എന്തെങ്കിലും സുപ്രധാന കാലാവസ്ഥാ മാറ്റങ്ങളുണ്ടായാൽ ഔദ്യോഗിക ചാനലുകൾ വഴി കൃത്യസമയത്ത് തന്നെ മുന്നറിയിപ്പുകളും വിവരങ്ങളും അറിയിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. സ്ഥിരീകരിക്കാത്ത കാലാവസ്ഥാ മുന്നറിയിപ്പുകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും വിട്ടുനിൽക്കണമെന്ന് എൻസിഎം അഭ്യർത്ഥിച്ചു. കിംവദന്തികൾ പരത്താതെ ഔദ്യോഗിക വിവരങ്ങൾ മാത്രം ഷെയർ ചെയ്യണം. സാധാരണയായി ശരത്കാല സീസണിലാണ് (പ്രത്യേകിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ) എൽ നിനോയുടെ സ്വാധീനം ഈ മേഖലയിൽ പ്രകടമാകാറുള്ളതെന്ന് എൻസിഎം കാലാവസ്ഥാ വിദഗ്ദ്ധൻ അഹമ്മദ് ഹബീബ് വ്യക്തമാക്കി. വേനൽക്കാലത്ത് ഈ പ്രതിഭാസത്തിന്റെ സ്വാധീനം പടിഞ്ഞാറൻ ഏഷ്യയേക്കാൾ കൂടുതൽ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് അനുഭവപ്പെടാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t