Posted By Editor Editor Posted On

ശ്രദ്ധിക്കുക, കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പിന് സാധ്യത

കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാന്‍ സാധ്യത. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് അസ്സബാഹുവായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേ സമയം അനുകൂല നിലപാട് കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് വീണ്ടും പൊതുമാപ്പ് നല്‍കണമെന്ന് താമസകാര്യ വകുപ്പ് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഉന്നതതലത്തില്‍ അനുകൂല നിലപാടാണ് എന്നാണറിയുന്നത്. മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം പ്രഖ്യാപിക്കും. താമസ നിയമ ലംഘകരെ പിഴയടച്ച് രേഖകള്‍ നിയമവിധേയമാക്കാനും രാജ്യംവിടാനും അനുവദിക്കുമെന്ന് തന്നെയാണ് സൂചന.

കുവൈറ്റില്‍ ഇഖാമയില്ലാതെ കഴിയുന്ന വിദേശികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞ പശ്ചാത്തലത്തിലാണ് ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാന്‍ ഇളവുകാലം അനുവദിക്കണമെന്ന് താമസകാര്യ വകുപ്പ് ശിപാര്‍ശ സമര്‍പ്പിച്ചത്. അതേ സമയം കോവിഡ് ഒന്നാംതരംഗ സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി താമസനിയമലംഘകര്‍ക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു. പിഴയും ശിക്ഷാനടപടികളും ഒഴിവാക്കിനല്‍കിയതിനു പുറമെ കുവൈത്ത് സ്വന്തം ചെലവിലാണ് പൊതുമാപ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്. എന്നാല്‍, പലവട്ടം നല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ വലിയൊരു വിഭാഗം അനധികൃതമായി കുവൈത്തില്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *