
യുഎഇയിലെ ഹത്ത മലനിരകളിൽ വഴിതെറ്റി കുടുങ്ങിയ പ്രവാസി യുവാവിനെ രണ്ട് ദിവസത്തോളം നീണ്ട തിരച്ചിൽ ദൗത്യത്തിനൊടുവിൽ ദുബായ് പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ദുബായ് പൊലീസിന്റെ പ്രത്യേക രക്ഷാസംഘവും അടിയന്തര സേവന വിഭാഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച മലനിരകളിൽ ഒറ്റപ്പെട്ട യുവാവ് സഹായം അഭ്യർഥിച്ച് ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ഹത്ത പൊലീസ് പട്രോൾ സംഘം, ദുബായ് പൊലീസ് എയർ വിങ്, നാഷനൽ ആംബുലൻസ് എയർ യൂണിറ്റ്, നാഷനൽ ഗാർഡ് പട്രോൾ, ‘ബ്രേവ് ടീം’ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത തിരച്ചിൽ ആരംഭിച്ചു.
യുവാവ് നൽകിയ ലൊക്കേഷൻ വിവരങ്ങളിലെ പിഴവുകളും ഹത്തയിലെ കുത്തനെയുള്ള മലഞ്ചെരിവുകളും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തെ സങ്കീർണമാക്കിയിരുന്നു. എങ്കിലും പ്രത്യേക പരിശീലനം നേടിയ സംഘങ്ങൾ തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവിനെ കണ്ടെത്തുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു.
ഹത്ത മേഖലയിലെ മലനിരകൾ, താഴ്‌വരകൾ, ഡാമുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസ് സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. തെർമൽ ഇമേജിങ് ഡ്രോണുകൾ, ഓഫ്-റോഡ് വാഹനങ്ങൾ, ക്വാഡ് ബൈക്കുകൾ, തത്സമയ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ 999 നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലെ എസ്‌ഒഎസ് സേവനത്തിലൂടെയോ സഹായം തേടണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t