Posted By Editor Editor Posted On

യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; ചെങ്കടൽ പ്രതിസന്ധി, യെമനിലെ ഹൂതികൾക്കെതിരെ സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

യെമനിലെ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും. അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി. ബോംബിങ്ങിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഇന്ന് പുലർച്ചെ യു.എസ് -യു.കെ ആക്രമണം നടന്നത്. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ചരക്ക് കപ്പലുകൾക്കുനേരെ തുടർച്ചയായി ഹൂതികൾ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് നടപടി. ചെങ്കടലിലെ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികൾക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

തലസ്ഥാനമായ സനാ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ഹുദൈദ, ചരിത്രനഗരമായ ധമർ തുടങ്ങി 12 കേന്ദ്രങ്ങളിൽ കനത്ത ബോംബിങ് ഉണ്ടായി. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ തുടങ്ങി പത്ത് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു. ആക്രമണത്തിന് അമേരിക്കയും ബ്രിട്ടനും കനത്ത വില നൽകേണ്ടി വരുമെന്ന് ഹൂതി വക്താവ് ഭീഷണി മുഴക്കി. ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂത്തികൾ രണ്ട് മാസമായി ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ കനത്ത ആക്രമണം നടത്തിവരികയാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഹൂതികളുടെ വാദം. ആക്രമണം ഭയന്ന് ചരക്ക് കപ്പലുകൾ നേരായ പാത ഉപേക്ഷിച്ച് വളഞ്ഞുചുറ്റി സഞ്ചരിക്കുന്നതിനാൽ ലോകമെങ്ങും ചരക്ക് നീക്കത്തിനുള്ള ചെലവ് കുതിച്ചുയർന്നിരുന്നു. ഈ സ്ഥിതി ഇനിയും തുടരാൻ ആവില്ലെന്നും ഹൂതികളുടെ ശക്തി ഇല്ലാതാക്കുംവരെ ആക്രമണം തുടരും എന്നുമാണ് അമേരിക്ക പറയുന്നത്. വർഷങ്ങളായി ഹൂതികൾക്ക് എല്ലാ ആയുധ സാമ്പത്തിക സഹായവും നൽകുന്ന ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി പ്രധാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *