
ദുബായ്: യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്ത് ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ എളുപ്പത്തിൽ തുടങ്ങാം. വിദേശികൾക്കും സഞ്ചാരികൾക്കുമായി യുഎഇ സെൻട്രൽ ബാങ്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP), അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB) എന്നിവർ സംയുക്തമായി പുറത്തിറക്കിയ ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന നൂതന പദ്ധതിയിലൂടെയാണ് ഈ വിപ്ലവകരമായ മാറ്റം വരുന്നത്.
ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ സ്വന്തം പേരിൽ ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. സന്ദർശക വിസയിലുള്ളവർക്ക് നൽകുന്ന പ്രത്യേക ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇതിനാവശ്യമായ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നത്. അക്കൗണ്ട് തുടങ്ങുന്നതോടെ ജയ്വാൻ (Jaywan) ഡെബിറ്റ് കാർഡുകളും ആനി (Aani) പോലുള്ള തൽക്ഷണ പേയ്‌മെന്റ് സേവനങ്ങളും ഉപയോഗിക്കാനുള്ള സൗകര്യവും സഞ്ചാരികൾക്ക് ലഭിക്കും.
തികച്ചും പേപ്പർരഹിതമായ ഈ നടപടിക്രമത്തിലൂടെ ബാങ്ക് ശാഖകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി അക്കൗണ്ടുകൾ തുറക്കാം. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ സാമ്പത്തിക ഇടപാടുകൾ ഉറപ്പാക്കുന്നതിനൊപ്പം യുഎഇയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എഡിസിബി (ADCB) വഴിയാണ് ഈ സേവനം ലഭ്യമാവുകയെങ്കിലും വൈകാതെ തന്നെ കൂടുതൽ ബാങ്കുകൾ ഈ പദ്ധതിയുടെ ഭാഗമാകും. സന്ദർശകർക്ക് ഷോപ്പിംഗിനും മറ്റ് സേവനങ്ങൾക്കും കറൻസി കൈമാറ്റം ചെയ്യാതെ തന്നെ യുഎഇയുടെ പ്രാദേശിക ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാമെന്നത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ വലിയ നേട്ടമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t