Posted By Editor Editor Posted On

ലോഡ്സിൽ ചരിത്രപ്പിറവി; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കക്ക് കന്നിക്കിരീടം

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം. പേസ് ബോളർമാരുടെ സർവാധിപത്യം കണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ വീഴ്ത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ദക്ഷിണാഫ്രിക്ക കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282. 1998ലെ ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഐസിസി ടൂർണമെന്റുകളിൽ പറയത്തക്ക കിരീട നേട്ടങ്ങളൊന്നുമില്ലാതെ വിഷമിച്ച ദക്ഷിണാഫ്രിക്കയുടെ രാജകീയ തിരിച്ചുവരവാണ് ലോഡ്സിലെ ഈ കിരീടവിജയം.

പേസ് ബോളർമാരുടെ തകർപ്പൻ പ്രകടനത്തിനൊപ്പം, ഉജ്വല സെഞ്ചറിയുമായി കരുത്തുകാട്ടിയ ഓപ്പണർ എയ്ഡൻ മാർക്രം, ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ ടെംബ ബാവുമ എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന്റെ ആണിക്കല്ല്. മാർക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു മടങ്ങി. ക്യാപ്റ്റൻ ടെംബ ബാവുമ 134 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു.56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസുമായി മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്തി. നാലാം ദിവസം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ ടെംബ ബാവുമയെ നഷ്ടമായി. പാറ്റ് കമിൻസ് എറിഞ്ഞ 59–ാം ഓവറിലെ അവസാന പന്തിൽ അലക്സ് ക്യാരി ക്യാച്ചെടുത്തു ബാവുമയെ പുറത്താക്കുകയായിരുന്നു. എട്ടു റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിനെ മിച്ചൽ സ്റ്റാർക്ക് ബോൾഡാക്കി. പിന്നാലെയെത്തിയ ഡേവിഡ് ബേഡിങ്ങാം മാർക്രത്തിന് പിന്തുണയുമായി നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്കു സാവധാനം മുന്നേറി. ജയിക്കാൻ ആറു റൺസ് കൂടി മതിയെന്ന ഘട്ടത്തിലെത്തിച്ച ശേഷമാണ് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ മാർക്രം പുറത്തായത്. ഒടുക്കം ബേഡിങ്ങാമും വെരെയ്നെയും ചേർന്ന് 83.4 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ വിജയ റൺസ് കുറിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *