‘അവിഹിതം’ ചോദ്യം ചെയ്ത ഭർത്താവിന് മർദനം; കുട്ടികൾക്കും മാനസികാഘാതം, ഒടുവിൽ നഷ്ടപരിഹാരം!

ഭാര്യയെ മറ്റൊരു യുവാവിന്റെ കാറിൽ കണ്ടതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ മർദനമേറ്റ ഭർത്താവിന് 51,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. ഭാര്യയും യുവാവും തമ്മിൽ നിയമപരമായ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. യുവാവിന്റെ മർദനത്തിൽ ഭർത്താവിന് പരിക്കേറ്റതായും ഇതുസംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. മർദനത്തിനും ധാർമികതയ്ക്ക് നിരക്കാത്ത പ്രവൃത്തിക്കും യുവാവിനെ ക്രിമിനൽ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. രണ്ട് മാസം തടവും 30,000 ദിർഹം പിഴയുമാണ് വിധിച്ചത്. എന്നാൽ തടവുശിക്ഷ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

മുൻ ക്രിമിനൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ, സംഭവത്തെ തുടർന്ന് ഭർത്താവിന് ഉണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സിവിൽ കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ചികിത്സാച്ചെലവിന് പുറമെ ശാരീരിക വേദന, മാനസിക വിഷമം, സാമൂഹിക അപമാനം എന്നിവയും ഭർത്താവിന് നേരിടേണ്ടിവന്നതായി കോടതി വിലയിരുത്തി. സംഭവത്തിന്റെ ആഘാതം ദാമ്പത്യജീവിതത്തെയും കുടുംബത്തെയും ബാധിച്ചതായും കുട്ടികൾക്കും മാനസികമായി വലിയ ആഘാതമുണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. ഇവയെല്ലാം പരിഗണിച്ച് കോടതിച്ചെലവുകൾ ഉൾപ്പെടെ ആകെ 51,000 ദിർഹം നഷ്ടപരിഹാരമായി നൽകാനാണ് അബുദാബി കോടതി ഉത്തരവിട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version