ദുബായിലെ പ്രശസ്തമായ ഈ കെട്ടിടം പൊളിച്ചുനീക്കുന്നു; താമസക്കാരെ ഒഴിപ്പിക്കുന്നു, പടിയിറങ്ങാനൊരുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഏറെക്കാലമായി ശ്രദ്ധേയമായ സാന്നിധ്യമായ ‘ടൊയോട്ട ബിൽഡിംഗ്’ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി. ടൊയോട്ട ബിൽഡിംഗ് എന്നറിയപ്പെടുന്ന നാസർ റാഷിദ് ലൂത്ത ബിൽഡിംഗ് 2027ലാണ് പൊളിച്ചുമാറ്റുക. ഇതിന്റെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. വർഷങ്ങളായി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസി കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടമാണിത്. ഇതിനോടകം തന്നെ ഏകദേശം 70 ശതമാനം താമസക്കാരും കെട്ടിടം ഒഴിഞ്ഞുകഴിഞ്ഞു. ബാക്കിയുള്ളവരും പുതിയ താമസസ്ഥലം കണ്ടെത്തേണ്ട സാഹചര്യത്തിലാണ്.
കെട്ടിടത്തിലെ ചില ഫ്‌ളാറ്റുകളിൽ അനധികൃതമായി പാർട്ടിഷനുകൾ സ്ഥാപിച്ച് നിരവധി പേരെ താമസിപ്പിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചില ഫ്‌ളാറ്റുകളിൽ 15ഓളം പേർ വരെ താമസിച്ചിരുന്നതായും കണ്ടെത്തി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം താമസ സൗകര്യങ്ങൾക്കെതിരെ ദുബായ് മുനിസിപ്പാലിറ്റി കർശന നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ചില ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും താമസക്കാരോട് ഒഴിയാൻ നിർദേശിക്കുകയും ചെയ്തത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മിനി മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കും. അതേസമയം, നിയമപരമായ വാടകക്കരാറുള്ള താമസക്കാർക്ക് 2026 ഡിസംബർ വരെ കെട്ടിടത്തിൽ തുടരാൻ അനുമതിയുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ഇതിനകം തന്നെ താമസം മാറിക്കഴിഞ്ഞു. നിരവധി പ്രവാസി കുടുംബങ്ങളുടെ വർഷങ്ങളായുള്ള ജീവിതത്തിന്റെ ഭാഗമായിരുന്ന കെട്ടിടത്തിൽ നിന്ന് പടിയിറങ്ങുന്നത് പലർക്കും വെറും താമസസ്ഥലം മാറുന്നതല്ല, ഒരുപാട് ഓർമകളോട് വിടപറയുന്നതുമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version