
വേനൽക്കാല യാത്രാത്തിരക്കും മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഎഇയിൽ നിന്നുള്ള വിവിധ വിമാന സർവീസുകളുടെ സമയക്രമത്തിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ. ദുബൈ, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ എയർലൈൻ ആപ്പുകളിലൂടെയോ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വേനൽക്കാലമായതിനാൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ ചെക്ക്-ഇൻ, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം ലഭിക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തുന്നതാണ് സുരക്ഷിതമെന്നും അധികൃതർ വ്യക്തമാക്കി.
ചില റൂട്ടുകളിൽ സർവീസ് മാറ്റം
ഇത്തിഹാദ് എയർവേയ്‌സ് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള നിശ്ചിത സർവീസുകൾ തുടരുന്നുണ്ടെങ്കിലും മേഖലയിലെ സാഹചര്യങ്ങൾ കമ്പനി നിരീക്ഷിച്ചുവരികയാണ്. എമിറേറ്റ്സിന്റെ ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും കുവൈത്ത്, ബഹ്റൈൻ റൂട്ടുകളിലെ ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാർ പരിശോധിക്കണം. ഫ്ലൈദുബൈയുടെ സർവീസുകളിൽ നിലവിൽ കാര്യമായ മാറ്റങ്ങളില്ല. അതേസമയം, എയർ അറേബ്യയുടെ കുവൈത്ത്, ബഹ്റൈൻ, സൗദിയിലെ അബഹ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
മേഖലയിലെ അനിശ്ചിതത്വത്തെ തുടർന്ന് ചില അന്താരാഷ്ട്ര വിമാനക്കമ്പനികളും ദുബൈ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്‌സ് ഒക്ടോബർ 31 വരെയും സിംഗപ്പൂർ എയർലൈൻസ്, കാത്തേ പസഫിക്, ഫിൻഎയർ എന്നിവ ഒക്ടോബർ 24 വരെയും ദുബൈ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലുഫ്താൻസ സെപ്റ്റംബർ 13 വരെ സർവീസുകൾ നിർത്തിവെച്ചപ്പോൾ, എയർ കാനഡ ദുബൈ സർവീസുകൾ പുനരാരംഭിക്കുന്നത് 2027 ജനുവരി പകുതി വരെ നീട്ടിയിട്ടുണ്ട്.
കുവൈത്ത്, ബഹ്റൈൻ സർവീസുകൾ വീണ്ടും
അതേസമയം, ഖത്തർ എയർവേയ്‌സും ജസീറ എയർവേയ്‌സും കുവൈത്ത്, ബഹ്റൈൻ റൂട്ടുകളിലെ സർവീസുകൾ പുനരാരംഭിച്ചത് ഗൾഫ് വ്യോമയാന മേഖലയ്ക്ക് നേരിയ ആശ്വാസമായി.
സാഹചര്യങ്ങൾ അതിവേഗം മാറാൻ സാധ്യതയുള്ളതിനാൽ ടിക്കറ്റ് എടുത്ത യാത്രക്കാർ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈൻ ആപ്പിലോ ഔദ്യോഗിക വെബ്സൈറ്റിലോ ഫ്ലൈറ്റ് സമയം ഉറപ്പാക്കിയ ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണം. അവസാന നിമിഷത്തെ സർവീസ് മാറ്റങ്ങളോ റദ്ദാക്കലുകളോ ഒഴിവാക്കാൻ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t