
ദുബായിൽ നടന്ന ഒരു അപൂർവ സത്യസന്ധതയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മല്ലികാ ബൂബ്ന എന്ന ഇന്ത്യൻ യുവതിയാണ് തന്റെ ജീവിതത്തിലുണ്ടായ ഈ മനോഹരമായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. രണ്ട് വർഷം മുൻപ് ദുബായിൽ ഡ്രൈവിംഗ് തുടങ്ങിയ ആദ്യ ദിവസമായിരുന്നു സംഭവം. കാർ പാർക്ക് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അടുത്തുണ്ടായിരുന്ന മറ്റൊരു കാറിൽ തട്ടി ചെറിയ പോറലുകൾ വീണു. കാർ ഉടമയെ കാണാനില്ലാതിരുന്നതുകൊണ്ട്, മല്ലിക ഉടൻ തന്നെ ആ കാറിന്റെ ഗ്ലാസിൽ താൻ ചെയ്ത തെറ്റിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഒരു കുറിപ്പ് ഒട്ടിച്ചു വെച്ചു.
തുടർന്ന് ജൂലിയ എന്ന സ്ത്രീ മല്ലികയെ ബന്ധപ്പെടുകയായിരുന്നു. താൻ ഉപയോഗിച്ചിരുന്നത് വാടകയ്‌ക്കെടുത്ത കാറാണെന്നും, അതിനാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി 1500 ദിർഹം കെട്ടിവെക്കേണ്ടതുണ്ടെന്നും അവർ അറിയിച്ചു. വിശ്വസ്തതയോടെ മല്ലിക ആ തുക ജൂലിയക്ക് നൽകി. എന്നാൽ, രണ്ട് വർഷത്തിന് ശേഷം മല്ലികയെ തേടി ജൂലിയയുടെ അപ്രതീക്ഷിതമായ ഒരു സന്ദേശം എത്തി. വാടക കാർ തിരികെ നൽകിയപ്പോൾ തകരാറുകൾ പരിഹരിക്കാൻ 800 ദിർഹം മാത്രമാണ് ചിലവായതെന്നും, ബാക്കി തുകയായ 700 ദിർഹം തിരികെ നൽകാൻ ആഗ്രഹിക്കുന്നുവെന്നും ജൂലിയ അറിയിക്കുകയായിരുന്നു.
താൻ നൽകിയ പണം തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന മല്ലികയ്ക്ക് ഇതൊരു അത്ഭുതമായിരുന്നു. ജൂലിയയുടെ ഈ സത്യസന്ധത തന്നെ വളരെയധികം അമ്പരപ്പിച്ചെന്നും, ദുബായിൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണിതെന്നും മല്ലിക സോഷ്യൽ മീഡിയയിൽ കുറിച്ചു. തുക ഉടൻ തന്നെ മല്ലികയുടെ അക്കൗണ്ടിലെത്തുകയും ചെയ്തു. മനുഷ്യത്വവും സത്യസന്ധതയും മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഈ കഥ വലിയ തോതിലാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t