
വേനൽക്കാലത്ത് വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ 50 ഡിഗ്രിയോ 55 ഡിഗ്രിയോ വരെ താപനില കാണുമ്പോൾ പലരും ആശ്ചര്യപ്പെടാറുണ്ട്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അതിലും കുറവായിരിക്കും. അപ്പോൾ ഏതാണ് ശരി? വിദഗ്ധരുടെ അഭിപ്രായത്തിൽ, കാറിലെ താപനില സൂചിക യഥാർഥ അന്തരീക്ഷ താപനിലയല്ല, വാഹനത്തിന് ചുറ്റുമുള്ള സാഹചര്യങ്ങളെയാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്. നേരിട്ടുള്ള സൂര്യപ്രകാശം, ചൂടുപിടിച്ച റോഡ്, സമീപത്തുള്ള വാഹനങ്ങളിൽ നിന്നുള്ള ചൂട് എന്നിവയെല്ലാം ഈ റീഡിങ്ങിനെ സ്വാധീനിക്കും.
മിക്ക വാഹനങ്ങളിലെയും സെൻസർ മുൻവശത്തെ ഗ്രില്ലിനോ ബമ്പറിനോ സമീപമായാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ ചൂട് ആഗിരണം ചെയ്ത റോഡിൽ നിന്നുള്ള താപവും സെൻസറിനെ ബാധിക്കാം. വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ ഈ സ്വാധീനം കൂടുതലായിരിക്കും.
എന്നാൽ വാഹനം ഓടിത്തുടങ്ങുന്നതോടെ പുറത്തുനിന്നുള്ള വായു സെൻസറിലേക്ക് എത്തുകയും, കുറച്ച് മിനിറ്റുകൾക്കകം കൂടുതൽ കൃത്യമായ താപനില കാണിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ യാത്ര ആരംഭിച്ചശേഷം ഡാഷ്‌ബോർഡിലെ താപനില ക്രമേണ കുറയുന്നതായി പലർക്കും അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് കാറിൽ കാണുന്ന താപനില ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടായി കണക്കാക്കാതെ, വാഹനത്തിന് ചുറ്റുമുള്ള ചൂടിന്റെ ഏകദേശ സൂചനയായി മാത്രം പരിഗണിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t