
ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ടുപേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. നാല് പേർക്ക് നിസാര പരിക്കുകളാണുള്ളത്.
സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ഭാരമേറിയ ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ഈ ട്രക്കിന് പിന്നാലെ വന്ന മിനിബസ്, നിയന്ത്രണം വിട്ട് ട്രക്കിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ അറിയിച്ചു.
റോഡിൽ വാഹനം കേടായി കിടക്കുന്ന കാര്യം മറ്റു വാഹന ഡ്രൈവർമാരെ അറിയിക്കുന്നതിൽ ട്രക്ക് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചു. ഒപ്പം, മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുന്നതിൽ മിനിബസ് ഡ്രൈവർ വരുത്തിയ അശ്രദ്ധയുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്.
കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ ട്രാഫിക് പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന്, ഹൈവേകൾക്ക് നടുവിൽ പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ ദുബായ് പോലീസ് കർശന മുന്നറിയിപ്പ് നൽകി.
റോഡിന് നടുവിൽ വാഹനം നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു. വാഹനം കേടാവുകയോ മറ്റോ ചെയ്താൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണം. ട്രാഫിക് പട്രോളിംഗ് സംഘം എത്തി സുരക്ഷിതമായി മറ്റ് വാഹനങ്ങളെ തിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് അനൗദ്യോഗിക വിവരം. മോട്ടീവ് ടെക്നിക്കൽ സർവിസസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. ശ്രീലങ്ക, നേപ്പാൾ സ്വദേശികളും മരിച്ചവരിലുണ്ട്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t