
യുഎഇയിൽ അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളുടെയും സസ്യങ്ങളുടെയും നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘകർക്ക് 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിൻത് അബ്ദുല്ല അൽ ദഹക് വ്യക്തമാക്കി. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ രാജ്യാന്തര വ്യാപാരം തടയുന്നതിനുള്ള ‘സൈറ്റസ്’ കരാറിലെ വ്യവസ്ഥകൾ പാലിച്ച് വന്യജീവി കടത്തലിനെതിരെ രാജ്യം പൂർണമായ പൂജ്യം സഹിഷ്ണുത (സീറോ ടോളറൻസ്) നയമാണ് സ്വീകരിക്കുന്നത്. ഇത്തരം അനധികൃത ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് യുഎഇയിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പരിസ്ഥിതി സംരക്ഷണ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഈ നടപടികൾ. വംശനാശഭീഷണി നേരിട്ടിരുന്ന അറേബ്യൻ ഒറിക്സ് (കാട്ടുമാൻ) വർഗത്തെ വനങ്ങളിലേക്ക് വിജയകരമായി തിരികെ വിട്ടതിലും, ലോകത്തിലെ രണ്ടാമത്തെ വലിയ കടൽപശു (ഡുഗോങ്) സമൂഹത്തിന് യുഎഇ തീരങ്ങളിൽ സുരക്ഷിത താവളമൊരുക്കിയതിലും രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ വേട്ടപ്പക്ഷികളുടെ അനധികൃത കടത്ത് തടയുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും രാജ്യാന്തര തലത്തിൽ യുഎഇ മുൻകൈ എടുക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 2030ഓടെ 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി യുഎഇയും ഇന്തൊനീഷ്യയും സംയുക്തമായി രൂപീകരിച്ച ‘മാൻഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ്’ (മാക്) എന്ന കൂട്ടായ്മയിൽ നിലവിൽ 47 രാജ്യങ്ങൾ അംഗങ്ങളാണ്. ആഗോളതലത്തിൽ കണ്ടൽക്കാടുകളുടെ വിസ്തൃതി വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രകൃതിദത്തമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
കടൽ സമ്പത്ത് സംരക്ഷിക്കുന്നതിനായി പവിഴപ്പുറ്റുകളുടെ പുനരുദ്ധാരണത്തിനും മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. യുഎഇയുടെ ദേശീയ പ്രോഗ്രാമുകൾ ജൈവവൈവിധ്യ സംരക്ഷണ കരാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ പുരോഗതിയാണ് നേടിയിട്ടുള്ളത്. ഭാവി തലമുറയ്ക്കായി സുസ്ഥിരമായ ഒരു ഭൂമിയും അഭിവൃദ്ധിയുള്ള സമ്പദ്വ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിന് പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഉറച്ച വിശ്വാസത്തോടെ യുഎഇ അതിന്റെ നിയമനിർമാണ സാങ്കേതിക സംവിധാനങ്ങളും രാജ്യാന്തര പങ്കാളിത്തവും കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തുയുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t