
സോഷ്യൽ മീഡിയ വീഡിയോകളിലും വാണിജ്യ പരസ്യങ്ങളിലുമുള്ള ഇമാറാത്തി ദേശീയ വസ്ത്രമായ ‘കന്ദൂറ’യുടെ ഉപയോഗം യുഎഇ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള പുതിയ നയത്തിന് പിന്നിലെ കാരണം വിശദീകരിച്ച് യുഎഇ അധികൃതർ. സ്വദേശികളുടെ സാംസ്കാരിക ഐഡന്റിറ്റിയും പാരമ്പര്യ വസ്ത്രധാരണത്തിന്റെ മഹത്വവും സംരക്ഷിക്കാനാണ് ഈ തീരുമാനം എടുത്തതെന്ന് നാഷണൽ മീഡിയ അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. ജമാൽ മുഹമ്മദ് അൽ കാബി വ്യക്തമാക്കി. ഇമാറാത്തികളല്ലാത്ത ചിലർ വാണിജ്യ ആവശ്യങ്ങൾക്കായി കന്ദൂറ ധരിച്ച് സോഷ്യൽ മീഡിയയിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നത് സ്വദേശികൾക്കിടയിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ ഇമാറാത്തി വേഷവും പ്രാദേശിക ഭാഷാശൈലിയും അനുകരിച്ച് ഉള്ളടക്കങ്ങൾ അവതരിപ്പിക്കുന്നത് സാംസ്കാരിക വികാരങ്ങളെ വ്രണപ്പെടുത്തുന്നതായാണ് വിലയിരുത്തൽ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ ദേശീയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് യുഎഇ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഇമാറാത്തി പാരമ്പര്യ വേഷം വാണിജ്യവൽക്കരിച്ച് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് ഒരു കാർ ഷോറൂം പരസ്യത്തിൽ കന്ദൂറ ധരിച്ച വ്യക്തിയെ ഇമാറാത്തി സംസ്കാരത്തെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിലാണ് ഈ വിഷയത്തിൽ ആദ്യമായി ശക്തമായ ആശങ്ക ഉയർന്നത്. സോഷ്യൽ മീഡിയയുടെ വ്യാപനവും വേഗത്തിലുള്ള സാംസ്കാരിക മാറ്റങ്ങളും ഇമാറാത്തി ഐഡന്റിറ്റിയുടെ അന്തസ്സിനെ ബാധിക്കുന്നുവെന്ന് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിനും ദേശീയ അഭിമാനത്തിനും കേടുവരുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമീദ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t