
ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണത്തിനായി യുഎഇയിലെ ചന്ദ്രദർശന സമിതി തയ്യാറെടുക്കുന്നതിനിടെ, ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ നിവാസികൾ. മേയ് 17 ഞായറാഴ്ച ചന്ദ്രദർശനം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ചയോ 28 വ്യാഴാഴ്ചയോ ആയിരിക്കുമെന്നാണ് നിലവിലെ സൂചന. ഫെഡറൽ അതോറിറ്റിയുടെ പ്രാഥമിക അറിയിപ്പുപ്രകാരം മേയ് 25 തിങ്കളാഴ്ച മുതൽ 29 വെള്ളിയാഴ്ച വരെയായിരിക്കും പൊതുമേഖലയിലെ അവധി. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ ഭൂരിഭാഗം ജീവനക്കാർക്കും തുടർച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
ഷാർജയിൽ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നിലവിലുള്ളതിനാൽ അവിടുത്തെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി പത്ത് ദിവസത്തെ അവധി ആസ്വദിക്കാനാകും. സ്കൂളുകൾക്കും മേയ് 25 മുതൽ 29 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. ജൂൺ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും. ഫൈനൽ പരീക്ഷകൾക്ക് തൊട്ടുമുൻപായി ലഭിക്കുന്ന ഈ അവധി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാകും. അതേസമയം, ഈദ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് യുഎഇ തൊഴിൽ നിയമപ്രകാരം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ജോലി ചെയ്ത ദിവസത്തിന് പകരം മറ്റൊരു അവധി നൽകുകയോ അല്ലെങ്കിൽ ആ ദിവസത്തെ ശമ്പളത്തോടൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അധികമായി നൽകുകയോ വേണം.
പെരുന്നാൾ വിപണി ലക്ഷ്യമിട്ട് രാജ്യത്തെ റീട്ടെയിൽ സ്ഥാപനങ്ങളും വമ്പൻ ഓഫറുകളുമായി രംഗത്തുണ്ട്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, സ്വർണം, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് വൻ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബസംഗമങ്ങളും ആഘോഷങ്ങളും വർധിക്കുന്നതിനാൽ റെസ്റ്റോറന്റുകളിലും പബ്ലിക് കിച്ചണുകളിലും തിരക്ക് കൂടാനാണ് സാധ്യത. പെരുന്നാൾ അവധിയോടനുബന്ധിച്ച് വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കായി ട്രാവൽ ഏജൻസികളും പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചു. ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഹോളിഡേ പാക്കേജുകൾക്ക് വലിയ ആവശ്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ഈദ് ആഘോഷങ്ങളിലെ വെടിക്കെട്ട് പരിപാടികളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t