
ദുബായ്: സന്ദർശകർക്ക് ആവേശവാർത്തയുമായി ദുബായ് ഗ്ലോബൽ വില്ലേജ്. മുപ്പതാം സീസൺ സമാപനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. കാർണിവൽ ഏരിയയിലെ റൈഡുകളിൽ വെറും 99 ദിർഹത്തിന് പരിധിയില്ലാതെ (Unlimited) ആസ്വദിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
ഈ മാസം 10-ന് സീസൺ അവസാനിക്കുന്നത് വരെ എല്ലാ ദിവസവും സന്ദർശകർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന 31 വ്യത്യസ്ത റൈഡുകളാണ് കാർണിവൽ വിഭാഗത്തിലുള്ളത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള ‘ത്രില്ലർ’ റൈഡുകൾ മുതൽ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന വിനോദങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. 99 ദിർഹത്തിന്റെ പ്രത്യേക ടിക്കറ്റ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഈ റൈഡുകൾ ഉപയോഗിക്കാനാകും.
വേനൽക്കാലം ആരംഭിക്കുന്നതിനോടു അനുബന്ധിച്ച് മെയ് 10-നാണ് ഗ്ലോബൽ വില്ലേജ് ഈ സീസണിന് തിരശീലയിടുന്നത്. മേഖലയിലെ ചില സാഹചര്യങ്ങൾ മൂലം 51 ദിവസത്തോളം പാർക്ക് അടച്ചിട്ടിരുന്നു. തുടർന്ന് ഏപ്രിൽ 20-ന് പുനരാരംഭിച്ച ഗ്ലോബൽ വില്ലേജ് ഇപ്പോൾ ദിവസവും വൈകിട്ട് 5 മുതൽ അർധരാത്രി വരെ സന്ദർശകർക്കായി തുറന്നിരിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, വിസ്മയിപ്പിക്കുന്ന വെടിക്കെട്ടുകൾ എന്നിവയാൽ സമ്പന്നമായ ഈ സീസൺ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ അനുഭവമാണ് സമ്മാനിച്ചത്. സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരും ദിവസങ്ങളിൽ സന്ദർശകരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മെയ് 10-ന് സമാപനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സീസൺ നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t