
ദുബായ്: നഗരത്തിലെ ജനസാന്ദ്രത നിയന്ത്രിക്കുന്നതിനും താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി ഷെയറിങ് താമസ സംവിധാനങ്ങൾ ക്രമപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ചു. കെട്ടിടങ്ങളിൽ അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്നത് ഒഴിവാക്കാനും അനധികൃതമായി മുറികൾ വാടകയ്ക്ക് നൽകുന്ന രീതി തടയാനും ലക്ഷ്യമിട്ടാണ് 2026-ലെ നാലാം നമ്പർ നിയമം നിലവിൽ വരുന്നത്.
പുതിയ നിയമപ്രകാരം ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ ഒരു കെട്ടിടമോ യൂണിറ്റോ ഷെയറിങ് താമസത്തിനായി നീക്കിവെക്കാൻ പാടില്ല. ഓരോ താമസക്കാരനും ലഭിക്കേണ്ട കുറഞ്ഞ സ്ഥലപരിധി, ശുചിമുറികൾ, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സാങ്കേതിക വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ ഇതിനായി ലൈസൻസ് നേടിയ പ്രത്യേക ഏജൻസികൾക്കോ മാത്രമേ ഷെയറിങ് അടിസ്ഥാനത്തിൽ വീടുകൾ വാടകയ്ക്ക് നൽകാൻ അധികാരമുള്ളൂ. വാടകക്കാർ വീടോ മുറിയോ എടുത്ത് മറ്റൊരാൾക്ക് മറിച്ചു വാടകയ്ക്ക് നൽകുന്ന സബ് ലീസിങ് രീതിക്ക് നിയമം കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത സാമ്പത്തിക ശിക്ഷാനടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ തന്നെ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ തുക പത്ത് ലക്ഷം ദിർഹം വരെയായി വർദ്ധിക്കും. ഇതിന് പുറമെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കാനും ട്രേഡ് ലൈസൻസ് റദ്ദാക്കാനും മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാത്ത കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന് അധികാരമുണ്ടാകും. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ വഴി മാത്രമേ പരിഹരിക്കാൻ പാടുള്ളൂ.
നിലവിൽ ഇത്തരം താമസസൗകര്യങ്ങൾ നൽകി വരുന്നവർക്ക് പുതിയ നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വികസന മേഖലകൾക്കും ഫ്രീ സോണുകൾക്കും ഈ നിയമം ബാധകമായിരിക്കും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പൂർണ്ണമായി പ്രാബല്യത്തിൽ വരും. ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ സുസ്ഥിരത നിലനിർത്താനും താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ പരിഷ്കാരം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt