പുതിയ റെക്കോർഡ് തകർത്ത് ഇന്ത്യൻ രൂപ തകർച്ച നേരിട്ടപ്പോൾ ആശ്വാസമായത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക്. ഗൾഫ് രാജ്യങ്ങളിലെ കറൻസികൾക്ക് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളിൽ പലരും നാട്ടിലേക്ക് പണം അയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇനിയും വിനിമയ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ചിലർ. തിങ്കളാഴ്ച രാവിലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 77.40 എന്ന നിലയിലെത്തി. ഈ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റദിവസംകൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിൽ ഉണ്ടായത്. യുഎഇ ദിർഹത്തിനെതിരെ രാവിലെ 21.60 ആയിരുന്നു വിനിമയനിരക്ക്. സൗദി റിയാലിന് 20.62 രൂപയും, ഒമാനി റിയാലിന് 201.16 രൂപയും, ഖത്തർ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹറിൻ ദിനാർ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തി.
വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുള്ളത്. വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല. റഷ്യ – ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3