US-Iran war; യുഎസ്-ഇറാൻ പോരാട്ടം: നിയന്ത്രണങ്ങളിൽ ഇളവ്; നയതന്ത്ര ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നു, പ്രവാസികൾ അറിയേണ്ടതെല്ലാം

US-Iran war; അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയിലെ യുഎസ് എംബസികളിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥർ തിരിച്ചു വന്നു തുടങ്ങി. യുദ്ധം ആരംഭിച്ച ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇതാദ്യമായാണ് ഇളവ് വരുത്തുന്നത്. കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ എംബസികളിലേക്കാണ് ഉദ്യോഗസ്ഥരും കുടുംബങ്ങളും ഭാഗികമായി മടങ്ങിയെത്തുന്നത്. എങ്കിലും യുദ്ധസാഹചര്യത്തിൽ മറ്റ് വലിയ പുരോഗതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്ക തങ്ങൾക്കുമേലുള്ള സമ്മർദ്ദം അവസാനിപ്പിച്ചാൽ മാത്രമേ ഇനി ചർച്ചകൾക്ക് തയ്യാറാവൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജർറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ്, ഒമാൻ, ഖത്തർ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി. ഇറാനെതിരായ ഉപരോധം ശക്തമായി തുടരുകയാണെന്നും ഇതുവരെ 82 ചരക്കുക്കപ്പലുകൾ തടഞ്ഞതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിനിടെ, ഇസ്രായേലും ലെബനനും തമ്മിലുള്ള കരാറിനെ ഹിസ്ബുള്ള തള്ളിയതും മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളെയും ബാധിക്കുന്നുണ്ട്. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ പല വിമാനങ്ങളും അവസാന നിമിഷം വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നും കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള ചില എയർ അറേബ്യ സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ഫ്ലൈ ദുബായ് നിർദ്ദേശിച്ചു. ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ ഉൾപ്പെടെയുള്ള പല രാജ്യാന്തര വിമാനക്കമ്പനികളും ഒക്ടോബർ അവസാനം വരെ തങ്ങളുടെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. യുദ്ധസാഹചര്യത്തിന് പുറമെ, വേനലവധി കഴിഞ്ഞ് പ്രവാസികൾ വൻതോതിൽ മടങ്ങിയെത്തുന്നതിനാൽ ദുബായ് വിമാനത്താവളത്തിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ യാത്രക്കാർ മതിയായ സമയം മുൻകൂട്ടി കണ്ട് വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. യാത്രയ്ക്ക് മുൻപായി വിമാനത്തിന്റെ നിലവിലെ സമയം അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *