യുഎഇയിലെ ഇന്ത്യൻ പ്രവാസികളേ ശ്രദ്ധിക്കുക! ഇന്ന് മുതൽ കോൺസുലർ സേവനങ്ങൾ; പോകും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഭരണപരമായ മാറ്റങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി പരിമിതപ്പെടുത്തിയിരുന്ന ഇന്ത്യൻ കോൺസുലർ സേവനങ്ങൾ യുഎഇയിൽ വീണ്ടും ആരംഭിച്ചു. ജൂലൈ 2 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നേരിട്ട് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ അപേക്ഷകൾ ‘വാക്ക്-ഇൻ’ സംവിധാനത്തിലൂടെയാണ് സ്വീകരിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ അപേക്ഷകർക്ക് നേരിട്ട് എംബസിയിലോ കോൺസുലേറ്റിലോ എത്തി സേവനങ്ങൾ ലഭ്യമാക്കാം. ആവശ്യമായ രേഖകളും പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും കൈവശം കരുതണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്നതിന് മുമ്പ് നിശ്ചിത ഫീസ് അടയ്ക്കേണ്ടതുമുണ്ട്. ഓഫിസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അപേക്ഷകന് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകളിൽ മാതാപിതാക്കൾക്ക് ഒപ്പം പ്രവേശിക്കാം. നിലവിൽ കോൺസുലർ സേവനങ്ങളുടെ ഫീസ് കൗണ്ടറുകളിൽ പണമായി (Cash) മാത്രമാണ് സ്വീകരിക്കുക. അതിനാൽ കൃത്യമായ തുക കൈവശം കരുതാൻ അപേക്ഷകരോട് അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ പാസ്‌പോർട്ട് ഫീസും ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിരക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സ് പ്രവർത്തനം ഇനി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് LLC ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പുതിയ ഇന്ത്യൻ കോൺസുലർ സർവീസ് കേന്ദ്രങ്ങളിലൂടെ വരും ദിവസങ്ങളിൽ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy