
ദുബായ് വാടക വിപണിയെ കൂടുതൽ സൗകര്യപ്രദവും ഉപഭോക്തൃ സൗഹൃദവുമാക്കാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) പുതിയ ‘ഫ്ലെക്സി റെന്റ്’ പദ്ധതി പ്രഖ്യാപിച്ചു. വാടകക്കാർക്ക് ഇനി വാർഷികമോ കുറച്ച് ചെക്കുകളിലൂടെയോ മാത്രം വാടക അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കി, പ്രതിമാസം, ത്രൈമാസം, അർധവാർഷികം എന്നിങ്ങനെ കൂടുതൽ സൗകര്യപ്രദമായ ഗഡുക്കളായി വാടക നൽകാൻ ഈ പദ്ധതി അവസരമൊരുക്കും. ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒഴിവുള്ളതോ പദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗ്യമായതോ ആയ വാടക യൂണിറ്റുകളിൽ പുതിയ പേയ്‌മെന്റ് മോഡൽ പ്രാബല്യത്തിൽ വരും. ചില സാഹചര്യങ്ങളിൽ വാടക ഇളവുകൾ, പ്രമോഷണൽ ഓഫറുകൾ, കൂടുതൽ അനുകൂലമായ പേയ്‌മെന്റ് ഷെഡ്യൂളുകൾ എന്നിവയും ലഭ്യമാക്കും.
നിലവിലെ വാടകക്കാർക്കും പുതിയ കരാറിൽ പ്രവേശിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വാർഷിക വാടകയുടെ ആകെ തുകയിൽ മാറ്റമില്ലെങ്കിലും, ചെറിയ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം ലഭിക്കുന്നതിനാൽ ഒരുമിച്ച് വലിയ തുക കണ്ടെത്തേണ്ട സാമ്പത്തിക സമ്മർദം കുറയുമെന്നാണ് വിലയിരുത്തൽ. പദ്ധതി വിജയകരമാകുന്ന സാഹചര്യത്തിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികളെയും ഇതിലേക്ക് ഉൾപ്പെടുത്തി ദുബായിലുടനീളം വ്യാപിപ്പിക്കാനാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ ലക്ഷ്യം. വാടക വിപണിയുടെ സ്ഥിരത വർധിപ്പിക്കാനും വിവിധ വരുമാന വിഭാഗങ്ങൾക്കായി കൂടുതൽ അനുയോജ്യമായ ഭവന സൗകര്യങ്ങൾ ഒരുക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t