
ഷാർജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ഷാർജയിലെ റോഡുകളിൽ നിന്ന് മുന്നൂറോളം വാഹന നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട് അത്തോളി പറമ്പത്ത് സനീഹ് ഹസനാണ് മണിക്കൂറുകളോളം വെള്ളത്തിലൂടെ നടന്ന് ഈ വലിയ ദൗത്യം പൂർത്തിയാക്കിയത്. സനീഹിനൊപ്പം മകൾ ഹെസ്സ എയ്മലും ഈ പ്രവർത്തിയിൽ പങ്കുചേർന്നു.
ഷാർജ മുവൈലയിൽ താമസിക്കുന്ന സനീഹ്, പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനും വാഹനങ്ങൾ തള്ളിനീക്കാനും ഇറങ്ങിയപ്പോഴാണ് വഴിയിലുടനീളം നമ്പർ പ്ലേറ്റുകൾ ഒഴുകിപ്പോയത് ശ്രദ്ധിച്ചത്. ഒരു നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ അത് വീണ്ടും അപേക്ഷിച്ചു വാങ്ങാനുള്ള നൂലാമാലകളും ബുദ്ധിമുട്ടും നേരിട്ടറിയാവുന്നത് കൊണ്ടാണ് വെള്ളക്കെട്ടിലിറങ്ങി ഇവ ശേഖരിക്കാൻ സനീഹ് തീരുമാനിച്ചത്. ഏകദേശം അഞ്ചും ആറും മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുന്നൂറോളം പ്ലേറ്റുകൾ സനീഹിന്റെ കൈകളിൽ എത്തിയത്.
ദുബായ് പോലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ ടീം അംഗം കൂടിയായ സനീഹ്, താൻ ശേഖരിച്ച പ്ലേറ്റുകൾ ദുബായ് പോലീസിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് (Lost and Found) വിഭാഗത്തിൽ ഏൽപ്പിച്ചു. ചിലത് ഷാർജ പോലീസിനും കൈമാറി. നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടവർക്ക് ദുബായ് പോലീസ് ആപ്പ് വഴി പരിശോധിച്ചോ ഷാർജ പോലീസിനെ സമീപിച്ചോ ഇവ വീണ്ടെടുക്കാവുന്നതാണ്. യുഎഇയിൽ വാട്ടർടാങ്ക് ക്ലീനിംഗ് ബിസിനസ് നടത്തുന്ന സനീഹിന്റെ ഈ പ്രവർത്തിയെ പ്രവാസി ലോകവും സോഷ്യൽ മീഡിയയും വാനോളം പുകഴ്ത്തുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം
യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്‌നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.
സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt