
ദുബായിൽ കാരുണ്യത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ പ്രവർത്തിക്കുന്ന ഭിക്ഷാടന മാഫിയകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. പള്ളികൾ, ആശുപത്രികൾ, തെരുവുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാജമായ കണ്ണീർക്കഥകൾ പറഞ്ഞ് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ‘അവബോധമുള്ള സമൂഹം, ഭിക്ഷാടനമുക്തമായ നാട്’ എന്ന മുദ്രാവാക്യവുമായി ദുബായ് പൊലീസ് നടത്തുന്ന ‘കോംബാറ്റ് ബെഗ്ഗിങ്’ ക്യാംപെയിന്റെ ഭാഗമായാണ് ഈ നടപടി.
അടുത്തിടെ വിദേശത്തുള്ള ഒരു മുഖ്യസൂത്രധാരന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പതിമൂന്നംഗ ഏഷ്യൻ ഭിക്ഷാടന സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. രാജ്യത്ത് കുടുങ്ങിപ്പോയെന്നും അടിയന്തര സഹായം വേണമെന്നും വൈകാരികമായി സംസാരിച്ചാണ് ഇവർ ആളുകളെ വലയിലാക്കുന്നത്. റമസാൻ മാസത്തെ ലക്ഷ്യമിട്ട് സന്ദർശക വീസയിൽ എത്തുന്നവരാണ് പിടിക്കപ്പെടുന്നവരിൽ 90 ശതമാനവും എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ പലരും ആഡംബര ജീവിതം നയിക്കുന്നവരാണ് എന്നത് അധികൃതരെ അത്ഭുതപ്പെടുത്തി. പിടിക്കപ്പെട്ട ഒരാൾക്ക് സ്വന്തമായി മൂന്ന് ആഡംബര കാറുകൾ ഉണ്ടെന്നും ഭിക്ഷാടനം കഴിഞ്ഞാൽ വേഷം മാറി ഇത്തരം കാറുകളിലാണ് ഇവർ മടങ്ങുന്നതെന്നും പൊലീസ് കണ്ടെത്തി. ഒരാളിൽ നിന്ന് മാത്രം 20,000 ദിർഹം വരെ പിടിച്ചെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരമ്പരാഗതമായ രീതികൾക്ക് പുറമെ, ഡിജിറ്റൽ യുഗത്തിൽ നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള തട്ടിപ്പുകളും സജീവമാണ്. വ്യാജ ചികിത്സാ രേഖകളും വിഡിയോകളും നിർമിച്ച് സോഷ്യൽ മീഡിയ വഴി പണം തട്ടുന്ന രീതിക്കെതിരെയും ജാഗ്രത വേണം. അർഹരായവർക്ക് സഹായം എത്തിക്കാൻ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ജീവകാരുണ്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
ഭിക്ഷാടന മാഫിയകളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബായ് പൊലീസിന്റെ 901 എന്ന നമ്പറിലോ, ‘പോലീസ് ഐ’ (Police Eye) സ്മാർട്ട് ആപ്പ് വഴിയോ, ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ വിവരം അറിയിക്കാവുന്നതാണ്. റമസാൻ കാലത്തെ പുണ്യപ്രവൃത്തികൾ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാർക്ക് അവസരം നൽകരുതെന്ന് ബ്രിഗേഡിയർ അലി സലിം അൽ ഷംസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ തേടിയെത്തി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിളങ്ങി പ്രവാസി മലയാളി
അബുദാബി: ആറ് വർഷം മുൻപ് കേരളത്തിൽ നിന്ന് അബുദാബിയിലെത്തിയ മലയാളി എഞ്ചിനീയർ നിബിൻ മാത്യുവിനെ (36) തേടി ബിഗ് ടിക്കറ്റിന്റെ വലിയ ഭാഗ്യമെത്തി. സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് വെറും അഞ്ച് മാസം മുൻപ് മാത്രം നറുക്കെടുപ്പിൽ പങ്കെടുത്തു തുടങ്ങിയ നിബിൻ, ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് 50,000 ദിര്ഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) സമ്മാനം സ്വന്തമാക്കിയത്. തനിക്ക് ലഭിച്ച ഈ വലിയ സമ്മാനം വിശ്വസിക്കാനായില്ലെന്നും ഈ തുക നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും നിബിൻ പറഞ്ഞു. വരും മാസങ്ങളിലും തന്റെ ഭാഗ്യം പരീക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.
ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 15 ദശലക്ഷം ദിര്ഹമാണ്. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. ഫെബ്രുവരിയിൽ ആഴ്ചതോറും നടക്കുന്ന ഇ-നറുക്കെടുപ്പിലൂടെ 50,000 ദിർഹം വീതം നാല് വിജയികൾക്ക് നൽകുന്നുണ്ട്. ഫെബ്രുവരി 16-നും 22-നും ഇടയിൽ ടിക്കറ്റെടുത്തവർക്കുള്ള നറുക്കെടുപ്പ് ഫെബ്രുവരി 23-ന് നടക്കും. കൂടാതെ, ഫെബ്രുവരി 1 മുതൽ 24 വരെ രണ്ട് ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങുന്നവർക്ക് പ്രത്യേക മത്സരത്തിൽ പങ്കെടുക്കാനും 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt