
യുഎഇയിൽ ജോലി അന്വേഷിക്കുന്ന പ്രവാസികൾക്ക് പുതിയ സാധ്യത. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തെത്തി ജോലി കണ്ടെത്താൻ അനുവദിക്കുന്ന ‘വിസിറ്റ് വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്’ സേവനമാണ് ഇതിനായി ഉപയോഗിക്കാനാകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ GDRFA ദുബായ് ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
അപേക്ഷകരുടെ ആവശ്യത്തിനനുസരിച്ച് 60, 90, 120 ദിവസത്തെ വീസ തിരഞ്ഞെടുക്കാം. എന്നാൽ ഈ വീസ എല്ലാവർക്കും ലഭ്യമാകില്ല. നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളും മറ്റ് വ്യവസ്ഥകളും പാലിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകന് ബിരുദമോ തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ, കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.
വീസയ്ക്ക് അപേക്ഷിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്, നിശ്ചിത ഫീസ്, സാമ്പത്തിക ഗ്യാരണ്ടി എന്നിവയും ആവശ്യമാണ്. ആവശ്യമായ രേഖകളും വിവരങ്ങളും നൽകിയ ശേഷമാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാൻ GDRFA ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റോ സ്മാർട്ട് ആപ്പോ ഉപയോഗിക്കാം. UAE Pass അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ വിവരങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. തുടർന്ന് ഫീസും സാമ്പത്തിക ഗ്യാരണ്ടിയും അടച്ച് അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷയ്ക്ക് പുറമെ ആമർ സെന്ററുകളും GDRFA കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും വഴിയും സേവനം ലഭ്യമാണ്. വീസയ്ക്ക് ആവശ്യമായ യോഗ്യത, രേഖകൾ, ഫീസ്, സാമ്പത്തിക ഗ്യാരണ്ടി, അപേക്ഷാ നടപടിക്രമം തുടങ്ങിയ വിശദാംശങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് GDRFA ദുബായിയുടെ ഔദ്യോഗിക സംവിധാനത്തിൽ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t