
അവധിക്കായി കേരളത്തിലെത്തിയ ദുബായ് പ്രവാസി എലിപ്പനി ബാധിച്ച് മരിച്ചു. കണ്ണൂർ സ്വദേശിയായ ടീജോ ജോർജ് (48) ആണ് ശനിയാഴ്ച കണ്ണൂരിലെ ആശുപത്രിയിൽ മരിച്ചത്. വയറിളക്കവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ടീജോ രണ്ട് ദിവസത്തിനുള്ളിലാണ് മരിച്ചത്. എലിപ്പനി ബാധിച്ചതായി സംശയിച്ചിരുന്നതായി സഹോദരൻ റീജോ ജോർജ് പറഞ്ഞു.
മഴക്കാലത്ത് വ്യാപകമായി കാണപ്പെടുന്ന ബാക്ടീരിയൽ രോഗമാണ് ലെപ്റ്റോസ്പൈറോസിസ് അഥവാ എലിപ്പനി. രോഗബാധിതരായ മൃഗങ്ങളുടെ, പ്രത്യേകിച്ച് എലികളുടെ, മൂത്രം കലർന്ന വെള്ളം, മണ്ണ്, ഭക്ഷണം എന്നിവയുമായി സമ്പർക്കത്തിലൂടെയാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ശരീരത്തിലെ മുറിവുകളിലൂടെയോ ശ്ലേഷ്മപാളികളിലൂടെയോ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം. ദുബായിലെ ഒരു എൻജിനീയറിങ് കൺസൾട്ടൻസി കമ്പനിയിൽ സീനിയർ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ടീജോ. കേരളത്തിൽ മാതാവും രണ്ട് സഹോദരന്മാരുമുണ്ട്. യുഎഇയിൽ ഭാര്യയും സ്കൂളിൽ പഠിക്കുന്ന മൂന്ന് മക്കളുമാണ് അദ്ദേഹത്തിനുള്ളത്.