UAE Telemarketing violations; യുഎഇയിൽ അനധികൃത ടെലിമാർക്കറ്റിംഗിന് കനത്ത തിരിച്ചടി: 1.9 കോടി ദിർഹം പിഴ, 9433 കണക്ഷനുകൾ റദ്ദാക്കി

UAE Telemarketing violations; വ്യക്തിഗത ഫോൺ നമ്പറുകൾ ഉപയോഗിച്ച് അനധികൃതമായി ടെലിമാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) നടപടി കർശനമാക്കി. നിയമം ലംഘിച്ചവർക്ക് ഇതുവരെ 1.91 കോടി ദിർഹം (19.19 മില്യൺ ദിർഹം) പിഴ ചുമത്തിയതായും 9,433 ഫോൺ നമ്പറുകൾ വിച്ഛേദിച്ചതായും അധികൃതർ വെളിപ്പെടുത്തി. വ്യക്തിഗത ഫോൺ നമ്പറുകൾ വിപണന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ടിഡിആർഎ ആവർത്തിച്ചു വ്യക്തമാക്കി. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 3,301 നിയമലംഘനങ്ങളിലായി ഏകദേശം 1.91 കോടി ദിർഹം (19.19 മില്യൺ ദിർഹം) പിഴയാണ് അധികൃതർ ഈടാക്കിയത്. നിയമം ലംഘിച്ച 9,433 ഫോൺ നമ്പറുകൾ ഇതിനോടകം വിച്ഛേദിച്ചതായും അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും അനാവശ്യ കോളുകൾ വഴിയുള്ള ശല്യം ഒഴിവാക്കുന്നതിനുമായാണ് ഈ കർശന നീക്കം. സ്വകാര്യ ആവശ്യങ്ങൾക്കായി അനുവദിച്ചിട്ടുള്ള ഫോൺ നമ്പറുകൾ ബിസിനസ് പരസ്യങ്ങൾക്കോ വിപണനത്തിനോ ഉപയോഗിക്കുന്നത് യുഎഇ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് ആദ്യഘട്ടത്തിൽ 5,000 ദിർഹം പിഴ ചുമത്തും. കൂടാതെ, പിഴ അടച്ചുതീർക്കുന്നത് വരെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാ ഫോൺ നമ്പറുകളും സസ്പെൻഡ് ചെയ്യുകയും ചെയ്യും. കുറ്റം ആവർത്തിച്ചാൽ പിഴ 50,000 ദിർഹം വരെയാകാനും ഒരു വർഷത്തേക്ക് ടെലികോം സേവനങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മാർക്കറ്റിംഗ് കമ്പനികൾ നിയമം ലംഘിച്ചാൽ 10,000 മുതൽ 1.5 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുന്നത്. ലൈസൻസുള്ള വിപണന സ്ഥാപനങ്ങൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ മാത്രമേ ഉപഭോക്താക്കളെ വിളിക്കാൻ അനുവാദമുള്ളൂ. ഒരു തവണ ഉപഭോക്താവ് താൽപ്പര്യമില്ലെന്ന് അറിയിച്ചാൽ പിന്നീട് ആ നമ്പറിലേക്ക് വിളിക്കാനോ ഉൽപ്പന്നങ്ങൾക്കായി സമ്മർദ്ദം ചെലുത്താനോ പാടില്ല. അനാവശ്യമായ ഇത്തരം കോളുകളിൽ നിന്ന് രക്ഷനേടാൻ പൊതുജനങ്ങൾക്ക് ‘DNCR’ എന്ന് ടൈപ്പ് ചെയ്ത് 2211 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് ‘ഡൂ നോട്ട് കോൾ രജിസ്ട്രി’യിൽ (DNCR) രജിസ്റ്റർ ചെയ്യാവുന്നതാണ്. നിയമം ലംഘിക്കുന്ന നമ്പറുകൾ ഇതേ നമ്പറിലേക്ക് (2211) എസ്എംഎസ് അയച്ച് അധികൃതരെ അറിയിക്കാനും ടിഡിആർഎ നിർദ്ദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 92,000-ത്തിലധികം പരാതികൾ പരിശോധിച്ചാണ് അതോറിറ്റി ഇപ്പോൾ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version