പാസ്‌പോർട്ട് തിരികെ കിട്ടാൻ അമ്മയുടെ സ്വർണം വരെ വിറ്റു… ഒടുവിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ മലയാളി യുവാവിന് മോചനം

ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ദുബായിൽ 10 മാസത്തോളം കുടുങ്ങിക്കിടന്ന മലയാളി യുവാവ് ഒടുവിൽ നാട്ടിലെത്തി. തൃക്കൊടിത്താനം പുലിക്കോട്ടുപടി സ്വദേശി ടി.എസ്. ഹിരൺ (29) ആണ് ജനപ്രതിനിധികളുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിനെ തുടർന്ന് ശനിയാഴ്ച രാവിലെ കേരളത്തിലെത്തിയത്. ആറു വർഷം മുമ്പാണ് ഹിരൺ ജോലി തേടി ദുബായിലെത്തിയത്. വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത ശേഷം ഒടുവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ജോലി രാജിവെച്ചതോടെ പാസ്‌പോർട്ട് തിരികെ നൽകണമെങ്കിൽ പണം നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി ഹിരൺ പറയുന്നു. മകനെ നാട്ടിലെത്തിക്കാനായി കുടുംബം അമ്മയുടെ സ്വർണം വരെ വിറ്റ് 9,000 ദിർഹം നൽകി. എന്നാൽ അതിന് ശേഷവും കമ്പനി വീണ്ടും പണം ആവശ്യപ്പെട്ടതായും, തുടർ തുക നൽകാൻ കഴിയാതിരുന്നതിനാൽ ദുബായിലെ കരാമയിലെ ഒരു മുറിയിൽ 10 മാസത്തോളം കഴിയേണ്ടിവന്നതായും ഹിരൺ വ്യക്തമാക്കി.

തുടർന്ന് ഹിരണിന്റെ അമ്മ സൂസമ്മ, പഞ്ചായത്ത് അംഗം സിജോ അയ്യരുകുളങ്ങര, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാർ എന്നിവരെ വിവരം അറിയിച്ചു. ഇവരുടെ ഇടപെടലിനെ തുടർന്ന് വിനു ജോബ് എംഎൽഎയുടെയും കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും സഹായം തേടി. ജനപ്രതിനിധികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതോടെയാണ് ഹിരണിന്റെ മടങ്ങിവരവിന് വഴിയൊരുങ്ങിയത്. ആറു വർഷത്തിന് ശേഷം ആദ്യമായാണ് ഹിരൺ സ്വന്തം നാടിന്റെ മണ്ണിൽ തിരിച്ചെത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *