UAE Car Insurance Scam; യുഎഇയിൽ ഓൺലൈൻ വഴി വാഹന ഇൻഷുറൻസ് എടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് വ്യാജ ഇൻഷുറൻസ് പോളിസികൾ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇൻഷുറൻസ് കമ്പനികളുടെയും ബ്രോക്കർ ഓഫീസുകളുടെയും പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. വിപണി നിരക്കിനേക്കാൾ വിശ്വസിക്കാനാകാത്ത വിധം കുറഞ്ഞ തുക വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുകയും മുൻകൂറായി പണം വാങ്ങിയ ശേഷം വ്യാജമോ നിലവിലില്ലാത്തതോ ആയ പോളിസികൾ നൽകുകയുമാണ് ഇവരുടെ രീതി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇൻഷുറൻസ് നിരക്കുകൾ താരതമ്യം ചെയ്യാനും കുറഞ്ഞ നിരക്കിൽ പോളിസി എടുക്കാനും താല്പര്യപ്പെടുന്ന താമസക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യം സൈബർ കുറ്റവാളികൾ മുതലെടുക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ആകർഷകമായ ഓഫറുകളുമായി എത്തുന്ന ഇത്തരം വ്യാജ പരസ്യങ്ങളിൽ വീഴരുത്. സാധാരണ നിരക്കിൽ നിന്നും വലിയ വ്യത്യാസമുള്ള ഓഫറുകളും ഉടനടി പോളിസി നൽകാമെന്ന വാഗ്ദാനങ്ങളും കണ്ടാൽ അത് തട്ടിപ്പാണെന്ന് സംശയിക്കണം. ഇൻഷുറൻസ് പോളിസികൾക്കായി പണം നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട കമ്പനിയോ ബ്രോക്കറോ യുഎഇയിൽ ഔദ്യോഗികമായി ലൈസൻസുള്ളതാണെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണം. അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ അല്ലെങ്കിൽ ലൈസൻസുള്ള ഇൻഷുറൻസ് പ്രൊവൈഡർമാർ വഴിയോ മാത്രം പോളിസികൾ എടുക്കാൻ ശ്രദ്ധിക്കണം. രാജ്യത്തെ ഇൻഷുറൻസ് സ്ഥാപനങ്ങൾ കർശനമായ നിയമങ്ങൾക്കും മേൽനോട്ടങ്ങൾക്കും വിധേയമായാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സുരക്ഷിതമായ മാർഗങ്ങൾ മാത്രം ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t