Abu Dhabi court; നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഒരു വാട്സ്ആപ്പ് വോയിസ് മെസ്സേജ് അബുദാബിയിൽ ഒരു യുവതിക്ക് വരുത്തിവെച്ചത് ലക്ഷങ്ങളുടെ പിഴ. ഫോൺ എടുക്കാത്തതിലുള്ള ദേഷ്യത്തിന് സുഹൃത്തിനെ വാട്സ്ആപ്പിലൂടെ ചീത്ത വിളിച്ച യുവതിക്ക് 30,000 ദിർഹം (ഏകദേശം 6.8 ലക്ഷം രൂപ) കോടതി പിഴ ചുമത്തി. ഇതിനു പുറമെ പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു. പരാതിക്കാരി തന്റെ സുഹൃത്തായ യുവതിയുടെ ഫോൺ കോളുകൾ എടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ പ്രകോപിതയായ യുവതി, സുഹൃത്തിന്റെ വാട്സ്ആപ്പിലേക്ക് കടുത്ത അധിക്ഷേപങ്ങളും അശ്ലീല വാക്കുകളും അടങ്ങിയ വോയിസ് മെസ്സേജ് അയച്ചു. ദേഷ്യം വന്നപ്പോൾ അയച്ചുപോയ സന്ദേശമാണെങ്കിലും, യുഎഇയിലെ കർശനമായ സൈബർ നിയമങ്ങൾ പ്രകാരം ഇത് ഗൗരവകരമായ കുറ്റമായി മാറുകയായിരുന്നു. തങ്ങൾ ദീർഘകാല സുഹൃത്തുക്കളാണെന്നും അപമാനിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നും യുവതി കോടതിയിൽ വാദിച്ചു. ഫോൺ എടുക്കാത്തതിലുള്ള പരിഭവം പറയുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. എന്നാൽ, വ്യക്തിപരമായ ബന്ധങ്ങൾ എന്തുതന്നെയായാലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മറ്റൊരാളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും നിയമലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഉപയോഗിച്ച ഭാഷയും അത് പരാതിക്കാരിക്ക് ഉണ്ടാക്കിയ മാനസിക വിഷമവും പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. സോഷ്യൽ മീഡിയയിലോ മെസ്സേജിംഗ് ആപ്പുകളിലോ ആശയവിനിമയം നടത്തുമ്പോൾ പുലർത്തേണ്ട ‘ഡിജിറ്റൽ ഉത്തരവാദിത്തം’ ഈ വിധി അടിവരയിടുന്നു. ദേഷ്യത്തിലോ തമാശയ്ക്കോ അയക്കുന്ന സന്ദേശങ്ങൾ പോലും കനത്ത നിയമനടപടികൾക്കും സാമ്പത്തിക ബാധ്യതയ്ക്കും കാരണമായേക്കാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റൽ രേഖകൾ കോടതിയിൽ ശക്തമായ തെളിവായി പരിഗണിക്കപ്പെടുമെന്നും അധികൃതർ താമസക്കാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t