
ദുബായ് ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വിൻ യുവർ ഹോം ഇൻ ദുബായ്’ മെഗാ നറുക്കെടുപ്പിലെ ആദ്യ വിജയിയായി മലയാളി യുവതി. ദുബായിൽ താമസിക്കുന്ന 27-കാരിയായ ആയിഷ അമീറയ്ക്കാണ് കോടികൾ വിലമതിക്കുന്ന ആഡംബര സ്റ്റുഡിയോ അപാർട്മെന്റ് സമ്മാനമായി ലഭിച്ചത്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ബിൻഗാട്ടിയുടെ അപാർട്മെന്റാണ് ആദ്യ വാര വിജയിക്കുള്ള സമ്മാനം. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റും ദുബായ് ചേമ്പേഴ്സും സംയുക്തമായാണ് ഈ വമ്പൻ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്ന് 500 ദിർഹത്തിന് മുകളിൽ വാങ്ങുന്നവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ആകെ 12 ആഡംബര അപാർട്മെന്റുകളാണ് ബിൻഗാട്ടി സമ്മാനമായി നൽകുന്നത്. ഓഗസ്റ്റ് 30 വരെ നീളുന്ന ക്യാംപെയ്നിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും.
ഷോപ്പിങ്ങിനായി മാളിലെത്തിയപ്പോഴാണ് ഭർത്താവിന്റെ നിർദേശപ്രകാരം ആയിഷ മത്സരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച ഫോൺകോളിലൂടെയാണ് താൻ വിജയിയായ വിവരം അറിയുന്നത്. ആദ്യം ഇത് വ്യാജ സന്ദേശമാണെന്ന് കരുതിയെങ്കിലും പിന്നീട് ലഭിച്ച ഔദ്യോഗിക ഇമെയിലിലൂടെയാണ് സ്വപ്നതുല്യമായ ഈ നേട്ടം യാഥാർഥ്യമാണെന്ന് മനസ്സിലാക്കിയത്. കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾ ദുബായിൽ സ്വന്തമായി ഒരു വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ചില സാഹചര്യങ്ങൾ കാരണം അത് മാറ്റിവെച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ഭാഗ്യം ഇവരെ തേടിയെത്തിയത്. ആയിരത്തിലധികം ബ്രാൻഡുകളും നാലായിരത്തിലധികം ഔട്ട്ലെറ്റുകളും ഈ ഷോപ്പിങ് മാമാങ്കത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. സന്ദർശകർക്ക് എളുപ്പത്തിൽ പങ്കാളികളാകാൻ കഴിയുന്ന രീതിയിലാണ് നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നതെന്നും, നഗരത്തിലെത്തുന്നവർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t