
വേനലവധിക്കാല യാത്രാ തിരക്ക് ശക്തമാകുന്നതിനിടെ യുഎഇയിൽ നിന്ന് പ്രധാന അറബ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ ജൂലൈയിൽ 25 മുതൽ 35 ശതമാനം വരെ ഉയരാൻ സാധ്യതയെന്ന് യാത്രാ മേഖലയിലെ വിദഗ്ധർ. സ്കൂൾ അവധിയും വാർഷിക അവധിക്കാലവും ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതാണ് നിരക്ക് ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഈദ് അൽ അദ്ഹ അവധിക്ക് ശേഷവും മേയ് മാസത്തിന്റെ രണ്ടാം പകുതിയിലെ ഉയർന്ന ആവശ്യകത കുറഞ്ഞതോടെയും ജൂണിൽ ടിക്കറ്റ് നിരക്കുകൾ താരതമ്യേന കുറഞ്ഞ നിലയിലാണ്. അതിനാൽ വേനൽക്കാല തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞ ചെലവിൽ യാത്ര ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയമായി ജൂണിനെ കണക്കാക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഏറ്റവും വലിയ വർധനവ് കെയ്റോ റൂട്ടിലായിരിക്കുമെന്നാണ് വിലയിരുത്തൽ. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ കെയ്റോയിലേക്കുള്ള നിരക്കുകൾ ഏകദേശം 35 ശതമാനം വരെ ഉയരാം. ബെയ്റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30 ശതമാനവും അമ്മാൻ, ഡമാസ്കസ് എന്നിവിടങ്ങളിലേക്കുള്ള നിരക്കിൽ 25 ശതമാനത്തോളവും വർധനവുണ്ടാകുമെന്നാണ് കണക്കുകൾ.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പല സർവീസുകളിലും ഇതിനോടകം തന്നെ സീറ്റുകളുടെ ബുക്കിങ് ഉയർന്ന നിലയിലെത്തിയിട്ടുണ്ടെന്ന് യാത്രാ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സീറ്റുകളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് വിമാനക്കമ്പനികൾ നിരക്കുകൾ വർധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ വേനൽക്കാല യാത്ര ആസൂത്രണം ചെയ്യുന്നവർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് കൂടുതൽ ലാഭകരമെന്നും, യാത്രാ തീയതികളിൽ ഇളവ് കാണിക്കുന്നതും മികച്ച നിരക്കുകൾ ലഭിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t