
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ യാത്രക്കാരുടെ സൗകര്യങ്ങളും ഗതാഗത ശേഷിയും വർധിപ്പിക്കുന്നതിനായി പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനാൽ ചില ഭാഗങ്ങളിൽ താൽക്കാലിക മാറ്റങ്ങളും നേരിയ ശബ്ദശല്യങ്ങളും അനുഭവപ്പെടാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ യാത്രക്കാരുടെ യാത്രാനുഭവത്തെ ബാധിക്കാതെ ഏറ്റവും വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ടെർമിനൽ 1-ലേക്കുള്ള പ്രധാന ഫ്ലൈഓവർ പാലത്തിന്റെ വിപുലീകരണവും നവീകരണവും വിജയകരമായി പൂർത്തിയാക്കി ദിവസങ്ങൾക്കകം തന്നെയാണ് പുതിയ പദ്ധതികൾക്ക് തുടക്കമായത്. നവീകരണത്തിന്റെ ഭാഗമായി തിരക്കേറിയ സമയങ്ങളിലെ വാഹന ഗതാഗത ശേഷി 20 ശതമാനം വരെ വർധിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. വാഹന തിരക്ക് നിയന്ത്രിക്കുന്നതിനായി ടെർമിനൽ 1-ലേക്കുള്ള പ്രധാന പ്രവേശന പാതയിലെ ലെയ്നുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.
വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് മുഴുവൻ നിർമാണ പ്രവർത്തനങ്ങളും നടത്തിയത്. രാത്രി സമയങ്ങളിൽ മാത്രം റോഡുകൾ ഭാഗികമായി അടച്ച് വൻ സ്റ്റീൽ ഘടനകൾ സ്ഥാപിക്കുന്നതടക്കമുള്ള സങ്കീർണ ജോലികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് നേരത്തെ ഏർപ്പെടുത്തിയിരുന്ന വ്യോമപാത നിയന്ത്രണങ്ങൾ യുഎഇ പൂർണമായും പിൻവലിച്ചതിന് പിന്നാലെ, വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അടുത്തഘട്ട വികസന പദ്ധതികളിലേക്കാണ് ദുബായ് എയർപോർട്ട്സ് കടന്നിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t