
മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാർക്ക് തുക തിരികെ (Refund) നൽകാതെ വിമാനക്കമ്പനികൾ വട്ടംചുറ്റിക്കുന്നതായി വ്യാപക പരാതി. കുവൈത്ത് എയർവേയ്‌സ് ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരെയാണ് പ്രവാസികളടക്കമുള്ള യാത്രക്കാർ രംഗത്തെത്തിയിരിക്കുന്നത്.
വിമാന സർവീസുകൾ റദ്ദാക്കുന്ന സാഹചര്യത്തിൽ രണ്ട് ആഴ്ചയ്ക്കകം യാത്രക്കാർക്ക് തുക പൂർണ്ണമായി തിരികെ നൽകണമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ (DGCA) കർശന നിർദ്ദേശമുണ്ട്. ഈ നിയമം പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് വിമാനക്കമ്പനികളുടെ ഈ നടപടി. മധ്യവേനൽ അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർവീസുകൾ കൂട്ടത്തോടെ മാറ്റിവെക്കുന്നത് പ്രവാസികളുടെ യാത്രാ പദ്ധതികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
സാമ്പത്തിക ബാധ്യത ഇരട്ടിയാകുന്നു
വിമാന സർവീസുകൾ പെട്ടെന്ന് റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതോടെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടലുകൾ, ആഭ്യന്തര വാഹന സൗകര്യങ്ങൾ എന്നിവയുടെ തുകയും യാത്രക്കാർക്ക് നഷ്ടമായി. ഇത്തരം ഹോട്ടൽ ബുക്കിങ്ങുകളിൽ ഭൂരിഭാഗവും ‘നോൺ-റീഫണ്ടബിൾ’ (തുക തിരികെ ലഭിക്കാത്തവ) ആയതിനാലാണ് യാത്രക്കാർക്ക് ഇരട്ടി സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുന്നത്.