
കുവൈത്തിൽ വേഗത്തിൽ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളെതിരെ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ, ടെലിഗ്രാം ഗ്രൂപ്പുകൾ, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴി ആളുകളെ കുടുക്കി പണം തട്ടാനുള്ള ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ലാഭം ലഭിക്കുമെന്ന വാഗ്ദാനങ്ങളുമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകൾ പലതും ലൈസൻസില്ലാത്തവയാണെന്നും അധികൃതർ വ്യക്തമാക്കി. നിക്ഷേപകരുടെ ബാങ്ക് വിവരങ്ങളും വ്യക്തിഗത ഡാറ്റയും തട്ടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. ചിലർ പ്രശസ്ത സ്ഥാപനങ്ങളുടേയോ ബാങ്കുകളുടേയോ പേരുകൾ ദുരുപയോഗം ചെയ്ത് വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അധികൃത അനുമതിയില്ലാത്ത ട്രേഡിങ് കമ്പനികളുമായി ഇടപാടുകൾ നടത്തരുതെന്നും നിക്ഷേപത്തിന് മുമ്പ് സ്ഥാപനത്തിന്റെ ലൈസൻസ് പരിശോധിക്കണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു. സംശയാസ്പദമായ ലിങ്കുകൾ, സന്ദേശങ്ങൾ, നിക്ഷേപ വാഗ്ദാനങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു. വേഗത്തിൽ സമ്പന്നരാകാമെന്ന മോഹം മുതലെടുത്താണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിരവധി പേർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.