
അജ്മാനിൽ വിസാ തട്ടിപ്പിന്റെ ഇരയായി ദുരിതത്തിലായിരുന്ന കൊച്ചി സ്വദേശിനി വാഹിദയ്ക്ക് സഹായഹസ്തമായി പ്രവാസി മലയാളികൾ മുന്നോട്ട് വന്നു. വാർത്ത പുറത്തുവന്നതോടെ നിരവധി പേർ നേരിട്ട് എത്തി സഹായം വാഗ്ദാനം ചെയ്യുകയും, ഇന്ത്യൻ കോൺസുലേറ്റും ഇടപെടൽ ഉറപ്പാക്കുകയും ചെയ്തു.മാസങ്ങളായി ചെറുമുറിയിൽ കുടുങ്ങി കഴിയേണ്ടി വന്നിരുന്ന ഇവർക്കിപ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള പ്രതീക്ഷ തെളിഞ്ഞിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞതിനാൽ പിഴയും പ്രത്യേക മെഡിക്കൽ യാത്രാ സൗകര്യവും ആവശ്യമായ സാഹചര്യത്തിൽ, കോൺസുലേറ്റിന്റെ സഹായത്തോടെ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.വീസാ മാഫിയയുടെ ചതിയിൽ പെട്ട് സാമ്പത്തികവും ആരോഗ്യവും നഷ്ടപ്പെട്ട വാഹിദയുടെ അവസ്ഥ നിരവധി സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും ഇടപെടാൻ പ്രേരിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ ഒരുമിച്ചുള്ള പിന്തുണയോടെ ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച് ചികിത്സ നൽകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.