എഴുത്തുകാരനും യുഎഇയിലെ മുൻ മാധ്യമപ്രവർത്തകനുമായ ജലീൽ രാമന്തളി (70) നാട്ടിൽ അന്തരിച്ചു. ഇന്ന് (തിങ്കൾ) പുലർച്ചെ രണ്ടോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ അബ്ദുൽ റഹിമാനും ആമിന ഹജ്ജുമ്മയും ദമ്പതികളുടെ മകനാണ്. ദീർഘകാലം ‘ഗൾഫ് ചന്ദ്രിക’യുടെ അബുദാബി ബ്യൂറോ ചീഫായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രവാസ ലോകത്തെ സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. വിവിധ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. ടെലിവിഷൻ ഡോക്യുമെന്ററികൾക്കും ആൽബങ്ങൾക്കും രചന നിർവഹിച്ചിട്ടുണ്ട്.
യുഎഇ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻനെക്കുറിച്ച് അദ്ദേഹം രചിച്ച പുസ്തകം ശ്രദ്ധ നേടിയിരുന്നു. ഏറ്റവും പുതിയ കൃതി ‘പ്രവാസ തുടിപ്പുകൾ’ കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. ‘നിലത്തുള്ളികളുടെ പുരാവൃത്തം’, ‘സ്നേഹം ഒരു കടങ്കഥ’, ‘മരുഭൂമികൾ പറയുന്നതും പറയാനുള്ളതും’, ‘നഗരത്തിലെ കുതിരകൾ’, ‘ഒട്ടകങ്ങൾ നീന്തുന്ന കടൽ’, ‘അഭയം തേടി’, ‘നേർച്ച വിളക്ക്’, ‘ഇരുൾമുറ്റിയ വഴിയമ്പലങ്ങൾ’ എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
അബുദാബി തുഹ്ഫ മിഷൻ ജനറൽ കൺവീനർ, കാഞ്ഞങ്ങാട് പി.പി. കുഞ്ഞബ്ദുല്ല ഫൗണ്ടേഷൻ ഫോറം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പയ്യന്നൂർ, എട്ടിക്കുളം, രാമന്തളി, പുതിയങ്ങാടി എന്നിവിടങ്ങളിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ഭാര്യ: റഹീമ. മക്കൾ: സാമിന, അമീന, സൽവ, പരേതയായ അഫീഫ. മരുമക്കൾ: സലാം (കുഞ്ഞിമംഗലം), അബ്ദുൽ ഖാദർ, അറഫാത്ത് (രാമന്തളി). മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രാമന്തളി ജമാഅത്ത് പള്ളി അങ്കണത്തിൽ സംസ്കരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ തേടിയെത്തി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിളങ്ങി പ്രവാസി മലയാളി
അബുദാബി: ആറ് വർഷം മുൻപ് കേരളത്തിൽ നിന്ന് അബുദാബിയിലെത്തിയ മലയാളി എഞ്ചിനീയർ നിബിൻ മാത്യുവിനെ (36) തേടി ബിഗ് ടിക്കറ്റിന്റെ വലിയ ഭാഗ്യമെത്തി. സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് വെറും അഞ്ച് മാസം മുൻപ് മാത്രം നറുക്കെടുപ്പിൽ പങ്കെടുത്തു തുടങ്ങിയ നിബിൻ, ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് 50,000 ദിര്‍ഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) സമ്മാനം സ്വന്തമാക്കിയത്. തനിക്ക് ലഭിച്ച ഈ വലിയ സമ്മാനം വിശ്വസിക്കാനായില്ലെന്നും ഈ തുക നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും നിബിൻ പറഞ്ഞു. വരും മാസങ്ങളിലും തന്റെ ഭാഗ്യം പരീക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.
ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 15 ദശലക്ഷം ദിര്‍ഹമാണ്. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. ഫെബ്രുവരിയിൽ ആഴ്ചതോറും നടക്കുന്ന ഇ-നറുക്കെടുപ്പിലൂടെ 50,000 ദിർഹം വീതം നാല് വിജയികൾക്ക് നൽകുന്നുണ്ട്. ഫെബ്രുവരി 16-നും 22-നും ഇടയിൽ ടിക്കറ്റെടുത്തവർക്കുള്ള നറുക്കെടുപ്പ് ഫെബ്രുവരി 23-ന് നടക്കും. കൂടാതെ, ഫെബ്രുവരി 1 മുതൽ 24 വരെ രണ്ട് ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങുന്നവർക്ക് പ്രത്യേക മത്സരത്തിൽ പങ്കെടുക്കാനും 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
