
കുവൈറ്റ് സിറ്റി: കുവൈറ്റ് നീതിന്യായ വകുപ്പിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് കോടതി ഗുമസ്ത (Court Clerk) തസ്തികയിലേക്ക് വനിതകളെ നിയമിച്ചു. നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തിയ പരിശോധനകൾക്കും വെരിഫിക്കേഷനും ശേഷം 28 വനിതകളെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതാദ്യമായാണ് കുവൈറ്റിൽ സ്ത്രീകൾ ഈ പദവിയിലേക്ക് എത്തുന്നത്.
തിരഞ്ഞെടുക്കപ്പെട്ടവർക്കായി മാർച്ച് 9 മുതൽ 11 വരെ കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തുടർനടപടികളും ‘സാഹേൽ’ (Sahel) ആപ്പ് വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും.
ലിംഗസമത്വം ഉറപ്പാക്കുന്നതിനും കോടതി നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നീക്കമെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സ്ത്രീകളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ജുഡീഷ്യറി മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.