ദുരൂഹത നീങ്ങി; ഒരുമിച്ച് താമസിച്ച സുഹൃത്ത് മരിച്ചു, അധികൃതരെ അറിയിച്ചാൽ നാടുകടത്തുമെന്ന് പേടി; മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഭവത്തിൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം മുബാറക് ആശുപത്രിയിൽ അജ്ഞാത മൃതദേഹം വീൽചെയറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ ദുരൂഹതയ്ക്ക് വിരാമമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മരിച്ചയാളും ഇന്ത്യൻ പൗരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിൽ മരണകാരണം സ്വാഭാവികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവിക ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പിടിയിലായവരും മരിച്ചയാളും കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിച്ചിരുന്നവരാണെന്ന് കണ്ടെത്തി.

മരണം അധികൃതരെ അറിയിച്ചാൽ തങ്ങളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന ഭയമാണ് മൃതദേഹം രഹസ്യമായി ആശുപത്രിയിൽ എത്തിച്ച് ഉപേക്ഷിക്കാൻ കാരണമായതെന്ന് പ്രതികൾ മൊഴി നൽകിയതായി അന്വേഷണ സംഘം അറിയിച്ചു. സുഹൃത്ത് മരിച്ചതിനെ തുടർന്ന് മൃതദേഹം സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച ഇവർ, സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലം കണ്ടെത്തിയാണ് വാഹനം പാർക്ക് ചെയ്തത്. തുടർന്ന് ഒരാൾ വീൽചെയർ ഒരുക്കി മൃതദേഹം അതിൽ ഇരുത്തി വാർഡ് അറ്റൻഡറുടെ കൈയിൽ ഏൽപ്പിച്ചപ്പോൾ, മറ്റേയാൾ കാറിൽ തന്നെ കാത്തുനിന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതികളെ കണ്ടെത്തിയത്. അനധികൃത താമസത്തിനും മരണവിവരം മറച്ചുവെച്ചതിനുമാണ് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞതായും, അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ ഇമിഗ്രേഷൻ വിഭാഗം ആരംഭിച്ചതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version