
ദോഹ/വാഷിംഗ്ടൺ: പശ്ചിമേഷ്യയെ യുദ്ധത്തിന്റെ മുനമ്പിൽ നിർത്തിക്കൊണ്ട് പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളിൽ നിന്ന് അമേരിക്കൻ സേന പിന്മാറുന്നു. ഖത്തറിലെ അൽ-ഉദൈദ് എയർ ബേസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് യുഎസ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. ഇറാന് മേൽ അമേരിക്കൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണ്ണായക നീക്കം.
യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) പ്രധാന കേന്ദ്രമായ അൽ-ഉദൈദിൽ നിന്ന് നൂറുകണക്കിന് സൈനികരോടാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇത് പൂർണ്ണമായ പിന്മാറ്റമല്ലെന്നും താൽക്കാലികമായ സുരക്ഷാ മുൻകരുതൽ മാത്രമാണെന്നുമാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, ഇറാൻ തിരിച്ചടിച്ചാൽ യുഎസ് സൈനികരുടെ ജീവൻ അപകടത്തിലാകാതിരിക്കാനുള്ള മുൻകരുതലാണിതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെയാണ് സംഘർഷം മുറുകിയത്. “സഹായം ഉടൻ എത്തും” എന്ന് പ്രഖ്യാപിച്ച ട്രംപ്, ഇറാനിലെ ഭരണകൂടം സമരക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. “Make Iran Great Again” (MIGA) എന്ന മുദ്രാവാക്യവും അദ്ദേഹം ഇതിനായി ഉയർത്തിക്കഴിഞ്ഞു.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടേണ്ടതില്ലെന്നും, അയൽരാജ്യങ്ങളിലെ ഏതെങ്കിലും അമേരിക്കൻ സൈനിക താവളത്തിൽ നിന്ന് ഇറാനെതിരെ ആക്രമണം ഉണ്ടായാൽ ആ താവളം സ്ഥിതി ചെയ്യുന്ന രാജ്യം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള എല്ലാ നയതന്ത്ര ചർച്ചകളും നിർത്തിവെച്ചിരിക്കുകയാണ്. മേഖലയിൽ യുഎസ് സൈനിക നീക്കം ശക്തമാകുമ്പോൾ ഒരു പുതിയ ഗൾഫ് യുദ്ധത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL