നിങ്ങൾ സ‍ർജിക്കൽ മാസ്ക് നിരന്തരം ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഗുണത്തേക്കാളേറെ ദോഷം; കൂടുതൽ അറിയാം

കൊവിഡ് മഹാമാരിക്ക് ശേഷം പൊതുജീവിതത്തിന്റെ ഭാഗമായിത്തീർന്ന മാസ്ക് ഉപയോഗം ഇന്നും തുടരുകയാണ്. ധരിക്കാൻ ലളിതവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർജിക്കൽ മാസ്കുകളാണ് പൊതുജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ഇവ ഒരുതവണ മാത്രം ഉപയോഗിക്കാനുള്ളവയാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാൾ കൂടുതൽ അപകടം സൃഷ്ടിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പ്രകാരം, വായുവിലൂടെ പകരുന്ന വൈറസുകളിൽ നിന്ന് സംരക്ഷണം നൽകാൻ സാധാരണ സർജിക്കൽ മാസ്കുകൾ മതിയായതല്ല. പനി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ പല രാജ്യങ്ങളിലും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ മുന്നറിയിപ്പ് വീണ്ടും പ്രസക്തമാവുകയാണ്. രോഗികളുമായി അടുത്ത സമ്പർക്കത്തിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ സർജിക്കൽ മാസ്കുകൾക്ക് പകരം ഫിൽറ്ററുള്ള റെസ്പിറേറ്റർ മാസ്കുകൾ ഉപയോഗിക്കണമെന്നും WHO നിർദേശിക്കുന്നു. സർജിക്കൽ മാസ്കുകൾ മുഖത്ത് പൂർണമായും ചേർന്ന് കിടക്കാത്തതിനാൽ, അവ നൽകുന്ന സംരക്ഷണം പരിമിതമാണെന്ന് വിദഗ്ധർ പറയുന്നു. പ്രധാനമായും ധരിക്കുന്നയാളിൽ നിന്ന് പുറപ്പെടുന്ന ചുമ, തുമ്മൽ എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകരാതിരിക്കാൻ മാത്രമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് വിപരീതമായി, ശ്വസിക്കുന്ന വായുവിനെ തന്നെ ഫിൽറ്റർ ചെയ്യാൻ കഴിയുന്ന N95, FFP2, FFP3 പോലുള്ള റെസ്പിറേറ്ററുകൾ വ്യക്തിഗത സുരക്ഷയ്ക്കാണ് പ്രധാനമായും സഹായകരം.

കൊവിഡ് കാലത്ത് ലോകമെമ്പാടും പ്രതിമാസം ഏകദേശം 129 ബില്യൺ ഡിസ്പോസബിൾ മാസ്കുകൾ ഉപയോഗിച്ചതായാണ് കണക്കുകൾ. മഹാമാരിക്കാലത്ത് എളുപ്പത്തിൽ ലഭ്യമായിരുന്നതിനാൽ സർജിക്കൽ മാസ്കുകൾ വ്യാപകമായി പ്രചാരത്തിലായി. എന്നാൽ മഹാമാരി പിന്നിട്ടിട്ടും ഇന്നും അതേ രീതിയിൽ ഇവ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അതേസമയം, ശാസ്ത്രീയമായി കൂടുതൽ ഫലപ്രദമായ റെസ്പിറേറ്റർ മാസ്കുകൾ ഉപയോഗിക്കുന്നവർ വളരെ കുറവാണ്.

റെസ്പിറേറ്ററുകൾ മുഖത്തോട് ചേർന്ന് കിടക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതും മൂക്ക്-വായ ഭാഗങ്ങളിൽ പൂർണമായ സീലിംഗ് നൽകുന്നതുമാണ്. 0.3 മൈക്രോൺ വലിപ്പമുള്ള കണികകൾ വരെ 94 ശതമാനത്തിലധികം ഫിൽറ്റർ ചെയ്യാൻ ഇവക്ക് കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം മാസ്കുകൾ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരിലും രോഗികളിലും അണുബാധയുടെ തോത് കുറവാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. മാസ്ക് ധരിച്ചാൽ മാത്രം സംരക്ഷണം ലഭിക്കുമെന്ന പൊതുധാരണ തെറ്റാണെന്നും, ഉപയോഗിക്കുന്ന മാസ്കിന്റെ നിലവാരവും ശരിയായ രീതിയിലുള്ള ഉപയോഗവും നിർണായകമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മാനദണ്ഡങ്ങൾ പാലിച്ചുള്ള മാസ്ക് ഉപയോഗം അനിവാര്യമാണെന്നും അവർ ഓർമിപ്പിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version