
കുവൈത്തിൽ വൻ സുരക്ഷാ പരിശോധന: നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു, 26 പേർ അറസ്റ്റിൽ
കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ജലീബ് അൽ-ശുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തി. അഗ്നിശമന സേന, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി പൊതു അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് റെയ്ഡ് നടത്തിയത്.
ലൈസൻസ് ലംഘനങ്ങൾ നടത്തിയ 19 വാണിജ്യ സ്ഥാപനങ്ങൾ അടപ്പിച്ചു. അനധികൃത വാണിജ്യ പ്രവർത്തനങ്ങൾക്ക് നോട്ടീസ് നൽകി.നിയമവിരുദ്ധമായി പ്രവർത്തിച്ച മാർക്കറ്റുകൾ മുനിസിപ്പാലിറ്റി ഇടപെട്ട് നീക്കം ചെയ്തു. നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തു.മൊബൈൽ പലചരക്ക് കടകൾക്കെതിരെയും നടപടിയെടുത്തു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടൻതന്നെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

പൊതു സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാത്തരം നിയമലംഘനങ്ങളെയും നേരിട്ട് സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)