Fight ticket change; ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഒമാൻ എയർ. ബുക്കിംഗ് സമയത്ത് യാത്രക്കാരന്റെ വ്യക്തിഗത ഇ-മെയിൽ വിലാസവും രാജ്യാന്തര കൺട്രി കോഡ് ഉൾപ്പെടുന്ന മൊബൈൽ ഫോൺ നമ്പറും നൽകണമെന്നാണ് പുതിയ നിർദ്ദേശം. യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾക്ക് പകരമായി ട്രാവൽ ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോൺടാക്ട് വിവരങ്ങൾ നൽകാൻ അനുവദിക്കില്ല. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുതിയ നിബന്ധ ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വന്നു.
ബുക്കിങ്ങിൽ നൽകുന്ന ഫോൺ നമ്പറും ഇ- മെയിൽ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരൻ നിയോഗിച്ച കോൺടാക്ട് വ്യക്തിയുടേതോ ആയിരിക്കണം. യാത്രക്കാരുമായി നേരിട്ട് വേഗത്തിൽ ആശയവിനിമയം നടത്തുന്നതിനായാണ് ഈ നീക്കം. വിമാനം വൈകൽ, സർവീസ് സമയത്തിലെ മാറ്റം, റദ്ദാക്കൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നതിനാണ് പുതിയ സംവിധാനം. എസ്എംഎസ്, വാട്സ്അപ്, ഇ-മെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെ ഒമാൻ എയറിന് യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയും.
നേരത്തെ ഇത്തരം പ്രവർത്തന വിവരങ്ങൾ ട്രാവൽ ഏജൻസികളിലൂടെയോ മറ്റ് ഇടനിലക്കാരിലൂടെയോ യാത്രക്കാരിലേക്ക് എത്തിയിരുന്നതിനാൽ പ്രധാന അറിയിപ്പുകൾ വൈകാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. ശരിയായ രാജ്യാന്തര കൺട്രി കോഡ് ഇല്ലാത്ത ഫോൺ നമ്പർ, പ്രവർത്തനരഹിതമായ ഇമെയിൽ വിലാസം എന്നിവ നൽകിയാൽ പ്രധാന അറിയിപ്പുകൾ ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ തങ്ങളുടെ ബുക്കിങ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഒമാൻ എയർ അറിയിച്ചു. വിവിധ ബുക്കിങ് ചാനലുകളിലൂടെയുള്ള റിസർവേഷനുകൾക്ക് പുതിയ നിബന്ധന ബാധകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.