Dubai Biker Stunt; റോഡിൽ അഭ്യാസപ്രകടനം നടത്തുന്നവർ സൂക്ഷിക്കുക! ദുബായിൽ ബൈക്ക് യാത്രികന് എട്ടിന്റെ പണി നൽകി പോലീസ്

Dubai Biker Stunt; മണിക്കൂറിൽ 290 കിലോമീറ്ററിലധികം വേഗതയിൽ ബൈക്കോടിക്കുകയും റോഡിൽ അതീവ അപകടകരമായ രീതിയിൽ സാഹസിക പ്രകടനങ്ങൾ നടത്തുകയും ചെയ്ത ബൈക്ക് യാത്രികനെ ദുബായ് പോലീസ് പിടികൂടി. ഒരു ചക്രത്തിൽ ബൈക്ക് ഓടിക്കുന്നതിന്റെയും (wheelie), വാഹനങ്ങൾക്കിടയിലൂടെ അശ്രദ്ധമായി വെട്ടിച്ച് മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. റോഡിലെ നിയമലംഘനങ്ങളോടും മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തികളോടും വിട്ടുവീഴ്ചയില്ലെന്ന ദുബായ് പോലീസിന്റെ കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ സ്പെഷ്യലിസ്റ്റ് ട്രാഫിക് പട്രോളിംഗ് സംഘം തിരിച്ചറിഞ്ഞതായി ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലേം ബിൻ സുവൈദാൻ അറിയിച്ചു. പിടിച്ചെടുത്ത ബൈക്ക് വിട്ടുനൽകുന്നതിന് 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) പിഴയായി നൽകണം. ഇതിനു പുറമെ മറ്റ് നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇത്രയും ഉയർന്ന വേഗതയിൽ ബൈക്കോടിക്കുന്നത് ബൈക്ക് യാത്രികന്റെയും മറ്റ് യാത്രക്കാരുടെയും ജീവന് വലിയ ഭീഷണിയാണെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു. 290 കിലോമീറ്ററിലധികം വേഗതയിൽ പോകുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താനോ, റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് പ്രതികരിക്കാനോ, സുരക്ഷിതമായി ബ്രേക്ക് ചെയ്യാനോ കഴിയില്ല. ഇത് നിമിഷങ്ങൾക്കുള്ളിൽ വൻ അപകടങ്ങൾക്ക് കാരണമാകും. നിയന്ത്രണം നഷ്ടപ്പെട്ടാൽ ബൈക്ക് യാത്രികൻ ദൂരേക്ക് തെറിച്ചുപോവുകയും ബാരിക്കേഡുകളിലോ തൂണുകളിലോ ഇടിക്കാനോ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്ക് മുന്നിലേക്ക് വീഴാനോ സാധ്യതയുണ്ട്. അടച്ചുറപ്പുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ അപേക്ഷിച്ച് ബൈക്ക് യാത്രക്കാർക്ക് അപകടസമയത്ത് യാതൊരു സുരക്ഷാ കവചവുമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വാഹനങ്ങൾക്കിടയിലൂടെ അമിതവേഗതയിൽ ഓടിക്കുന്നത് മറ്റ് വാഹനങ്ങൾക്കും വലിയ വെല്ലുവിളിയാണ്. സുരക്ഷിതമായി വശങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്ന ഒരു ഡ്രൈവർക്ക്, അമിതവേഗതയിൽ പിന്നിൽ നിന്നെത്തുന്ന ബൈക്കിനെ കാണാൻ സാധിക്കില്ല. ഇത് കൂട്ടിയിടികൾക്ക് കാരണമാകും. കൂടാതെ, ഒരു ചക്രത്തിൽ വാഹനമോടിക്കുന്നത് ബൈക്കിന്റെ ബാലൻസും ബ്രേക്കിംഗ് കഴിവും വലിയ തോതിൽ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിതവേഗത ഡ്രൈവറുടെ കാഴ്ചാ പരിധിയെ കുറയ്ക്കുകയും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. റോഡുകൾ സാഹസിക പ്രകടനങ്ങൾക്കോ വേഗത പരിശോധിക്കാനോ ഉള്ള സ്ഥലമല്ലെന്നും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാണെന്നും പോലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *