യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക! ഇന്ന് മുതൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ സംവിധാനം… എങ്ങിനെ അപേക്ഷിക്കാം, ഫീസ് എത്ര, എവിടെയെല്ലാം കേന്ദ്രങ്ങള്‍

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു. ജൂലൈ 22 മുതൽ ഈ സേവനങ്ങൾ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴിയാണ് ലഭിക്കുക. ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും നേരിട്ട് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

എങ്ങനെ അപേക്ഷിക്കാം?

പാസ്‌പോർട്ട് സേവനങ്ങൾക്ക് ആദ്യം Passport Seva Portal വഴി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കണം. തുടർന്ന് consularsevainuae.com പോർട്ടലിൽ പ്രവേശിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. പ്രതിദിനം രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകും. അപേക്ഷകർക്ക് ഇഷ്ടമുള്ള ഐസിഎസി കേന്ദ്രം, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കാം.

അപ്പോയിന്റ്മെന്റ് ലഭിച്ച ശേഷം ആവശ്യമായ എല്ലാ ഒറിജിനൽ രേഖകളും ഫോട്ടോയും അനുബന്ധ രേഖകളും സഹിതം നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് കേന്ദ്രത്തിലെത്തണം. അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന രസീത് ഉപയോഗിച്ച് അപേക്ഷയുടെ പുരോഗതി ഓൺലൈനായി പരിശോധിക്കാം. പാസ്‌പോർട്ട് തയ്യാറായാൽ കേന്ദ്രത്തിൽ നിന്ന് നേരിട്ട് കൈപ്പറ്റാനോ കൂറിയർ സേവനം വഴി വീട്ടിലെ വിലാസത്തിൽ ലഭിക്കാനോ സൗകര്യമുണ്ട്.

പുതിയ പോർട്ടലിൽ ലഭ്യമാകുന്ന സേവനങ്ങൾ

പുതിയ ഓൺലൈൻ പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്കിംഗ്, അപേക്ഷയുടെ നിലവാരം പരിശോധിക്കൽ, ഫീസ് വിവരങ്ങൾ, ആവശ്യമായ രേഖകളുടെ മാർഗനിർദേശങ്ങൾ, ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക അറിയിപ്പുകൾ എന്നിവ ഒരിടത്ത് ലഭ്യമാകും.

സേവന സമയം

രാജ്യത്താകമാനമുള്ള 16 ഐസിഎസി കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പ്രവർത്തിക്കും. നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് പ്രവേശനം അനുവദിക്കൂ.

പാസ്‌പോർട്ട് ഫീസ്
-സാധാരണ പാസ്‌പോർട്ട് അപേക്ഷ: 450 ദിർഹം (ഏകദേശം ₹11,800)
-തത്കാൽ പാസ്‌പോർട്ട് അപേക്ഷ: 900 ദിർഹം (ഏകദേശം ₹23,600)

ഇതിനുപുറമെ 19 ദിർഹം (വാറ്റ് ഉൾപ്പെടെ) സേവന നിരക്കായി ഈടാക്കും. അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകൾ ടൈപ്പ് ചെയ്യൽ, ഫോട്ടോകോപ്പി, പ്രിന്റിംഗ്, ആഭ്യന്തര കൂറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.

അപ്പോയിന്റ്മെന്റ് ആവശ്യമില്ലാത്ത വിഭാഗങ്ങൾ

താഴെപ്പറയുന്ന വിഭാഗക്കാർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ട് ഐസിഎസി കേന്ദ്രങ്ങളിലെത്തി സേവനം ലഭിക്കും.

-തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ
-നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷകർ
-എമർജൻസി സർട്ടിഫിക്കറ്റ് (EC) അപേക്ഷകർ
-60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർ

ഇവർക്ക് ‘ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം’ എന്ന അടിസ്ഥാനത്തിലായിരിക്കും അപേക്ഷ സ്വീകരിക്കുക.

16 ഐസിഎസി കേന്ദ്രങ്ങൾ എവിടെയെല്ലാം?

-അബുദാബി: അൽ ദനാഹ്, മുസഫ, അൽ റീം, അൽ ഐൻ, മദീനത്ത് സായിദ്, ഗയാത്തി

-ദുബൈ: ബുർ ദുബൈ, ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP)

-ഷാർജ: അൽ മജാസ്, ഇന്ത്യൻ അസോസിയേഷൻ (റോള), കൽബ, ഖോർഫക്കാൻ

-വടക്കൻ എമിറേറ്റുകൾ: അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ

ബുർ ദുബൈയിലെ പ്രധാന ഐസിഎസി കേന്ദ്രത്തിൽ 45 സേവന കൗണ്ടറുകൾ ഒരുക്കിയിട്ടുള്ളതിനാൽ അപേക്ഷകരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നിയമപോരാട്ടത്തിന് പിന്നാലെ പുതിയ ക്രമീകരണം

കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട നിയമവിവാദത്തെ തുടർന്ന് ഡൽഹി ഹൈക്കോടതി ടെൻഡർ റദ്ദാക്കിയിരുന്നു. ഇതോടെ ഏതാനും ആഴ്ചകളായി അബുദാബി ഇന്ത്യൻ എംബസിയും ദുബൈ കോൺസുലേറ്റും നേരിട്ടാണ് സേവനങ്ങൾ നൽകിയത്. ഇത് വലിയ തിരക്കും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്നു.

തുടർന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും, സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തതോടെയാണ് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് ഇടക്കാലാടിസ്ഥാനത്തിൽ സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ അൽ ഹിന്ദ് താൽക്കാലിക സേവനദാതാവായി തുടരും. ഇതിലൂടെ യുഎഇയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy