
യുഎഇ സ്വദേശികൾക്ക് ലബനനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നിബന്ധനകളോടെ പിൻവലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രയ്ക്ക് മുമ്പ് മന്ത്രാലയത്തിന്റെ ‘തവാജുദി’ (Twajudi) പ്ലാറ്റ്‌ഫോമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. ‘തവാജുദി’ പോർട്ടലിൽ യാത്രാ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത യുഎഇ പൗരന്മാരെ രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തവർക്ക് യാത്ര തടസപ്പെടുന്നതിനൊപ്പം നിയമനടപടികളും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ലബനൻ സന്ദർശനം പൂർത്തിയാക്കി യുഎഇയിലേക്ക് മടങ്ങിയെത്തിയ ശേഷവും അതുസംബന്ധിച്ച വിവരങ്ങൾ ഇതേ പ്ലാറ്റ്‌ഫോം വഴി അധികൃതരെ അറിയിക്കേണ്ടതും നിർബന്ധമാണ്.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിൽ 30-നാണ് ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യുഎഇ സ്വദേശികളുടെ യാത്രയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അന്നത്തെ സാഹചര്യത്തിൽ ഈ രാജ്യങ്ങളിലുണ്ടായിരുന്ന യുഎഇ പൗരന്മാരോട് എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാനും അധികൃതർ നിർദേശിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിനുമാണ് പുതിയ രജിസ്ട്രേഷൻ സംവിധാനം ശക്തമാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമായാൽ +971 800 24 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t