
അബുദാബി: പ്രവാസി മലയാളി ഉൾപ്പെടെ നാല് പേർക്ക് ബിഗ് ടിക്കറ്റ് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം. മലയാളിയെ കൂടാതെ ഫിലിപ്പീൻസ്, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് ഇത്തവണത്തെ വിജയികൾ. ഇവർക്ക് ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6.5 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം സമ്മാനമായി ലഭിക്കും.
ഓൺലൈൻ വഴി ടിക്കറ്റെടുത്ത യുഎഇ പ്രവാസിയായ ഷാനവാസ് അബ്ദുൾറഹിമാൻ (ടിക്കറ്റ് നമ്പർ: 287-233906) ആണ് സമ്മാനാർഹനായ മലയാളി. നിലവിൽ നാട്ടിൽ അവധിയിലുള്ള ഷാനവാസിനെ തേടി പ്രവാസഭൂമിയിൽ നിന്നുള്ള ഈ വലിയ സന്തോഷവാർത്ത എത്തുകയായിരുന്നു.
വർഷങ്ങളുടെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവിലാണ് മറ്റ് പല വിജയികളെയും ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള പാകിസ്താൻ സ്വദേശി മുഹമ്മദ് അൻവറുൽ ഹഖ് നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ആദ്യ സമ്മാനം സ്വന്തമാക്കിയത്. സഹപ്രവർത്തകരായ പത്തുപേരുമായി ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. യുഎഇയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന 29-കാരനായ ബംഗ്ലാദേശ് സ്വദേശി മോഹൻ മിയാ തന്റെ പത്ത് സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഖത്തറിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിയായ ജോയൽ ബതാവോ ആണ് ഈ ആഴ്ചയിലെ മറ്റൊരു ഭാഗ്യശാലി.
ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജൂൺ 3-ന് നടക്കുന്ന മെഗാ നറുക്കെടുപ്പിനായാണ്. 2 കോടി ദിർഹമാണ് (20 മില്യൺ ദിർഹം) ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക. ഇതിനുപുറമെ, മെയ് 1 മുതൽ 24 വരെയുള്ള കാലയളവിൽ രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിയവർക്കായി പ്രത്യേക തത്സമയ മത്സരവും ജൂൺ 3-ന് അരങ്ങേറും. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റുകൾക്ക് 150,000 ദിർഹം വരെ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t