
അബുദാബിയിൽ ജോലി തേടി എത്തിയ മലയാളി യുവാവിനെ ഒരു മാസത്തിലേറെയായി കാണാതായ സംഭവത്തിൽ കുടുംബം ദുരിതത്തിലായി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് ശിഹാബ് (32) ആണ് സന്ദർശക വീസയിൽ യുഎഇയിലെത്തി പിന്നീട് അപ്രത്യക്ഷനായത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ശിഹാബിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് വീട്ടുകാരെ ആശങ്കയിലും സാമ്പത്തിക പ്രതിസന്ധിയിലും ആഴ്ത്തിയിരിക്കുകയാണ്. 2019ൽ ആദ്യമായി പ്രവാസജീവിതത്തിലേക്ക് കടന്ന ശിഹാബ് നിരവധി ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബത്തിനായി ജോലി തേടി വീണ്ടും വീണ്ടും യുഎഇയിലെത്തുകയായിരുന്നു. സന്ദർശക വീസ പുതുക്കി വിവിധ ജോലികൾ ചെയ്താണ് കുടുംബച്ചെലവുകൾ നോക്കിയിരുന്നത്. ഒരു ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ വീണ്ടും നാട്ടിലെത്തി, പിന്നീട് മറ്റൊരു അവസരം ലഭിച്ചതിനെ തുടർന്ന് അബുദാബിയിലേക്ക് മടങ്ങുകയായിരുന്നു.
അവസാനമായി ഒരു കമ്പനിയിൽ ജോലി ലഭിക്കുകയും എമിറേറ്റ്സ് ഐഡി നടപടികൾ പൂർത്തിയാകുകയും ചെയ്തിരുന്നു. ജോലിയിൽ പ്രവേശിക്കാനായി കമ്പനി അധികൃതർ നാട്ടിലെ ഫോൺ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് ശിഹാബിനെ ഒരു മാസത്തിലേറെയായി കണ്ടെത്താനാകുന്നില്ലെന്ന വിവരം കുടുംബം മനസ്സിലാക്കിയത്. അതുവരെ ഫോണിന് തകരാർ സംഭവിച്ചിരിക്കാമെന്നായിരുന്നു ഭാര്യയും മാതാവും കരുതിയിരുന്നത്.
ചെർപ്പുളശ്ശേരിയിലെ ഹൈസ്കൂളിന് സമീപമുള്ള ചെറിയ ഒറ്റമുറി വാടകവീട്ടിലാണ് ശിഹാബിന്റെ കുടുംബം കഴിയുന്നത്. ഭാര്യ സൈനബ, നാല് ചെറിയ കുട്ടികൾ, മാതാവ് ഫാത്തിമ എന്നിവരാണ് വീട്ടിലുള്ളത്. കുടുംബത്തിന്റെ മുഴുവൻ ചെലവും ശിഹാബിന്റെ വരുമാനത്തിലായിരുന്നു ആശ്രയിച്ചിരുന്നത്. കഴിഞ്ഞ മാസം ശിഹാബ് അയച്ച 15,000 രൂപ ബാങ്ക് അക്കൗണ്ട് പിഴവിനെ തുടർന്ന് ലഭിക്കാതിരുന്നതും കുടുംബത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. തുടർന്ന് പണം കൈമാറിയ ആളുമായി ബന്ധപ്പെടാനും സാധിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ബന്ധപ്പെട്ട അധികാരികളിലും പരാതി നൽകിയിട്ടുണ്ട്. ശിഹാബിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അബുദാബി പൊലീസിനെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t