
ദുബായ്: യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധനവിലയിൽ ഉണ്ടായ വൻ വർധനവ് രാജ്യത്തെ ചില്ലറ വിൽപന മേഖലയെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഡീസൽ വിലയിൽ ഒറ്റയടിക്ക് 70 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതോടെ, ചരക്ക് നീക്കത്തിനുണ്ടാകുന്ന അധികച്ചെലവ് പൂർണമായും തങ്ങൾക്കുമാത്രം ഏറ്റെടുക്കാനാവില്ലെന്ന് രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾ വ്യക്തമാക്കി. ആഗോള വിപണിയിലെ എണ്ണവില വർധനവിനെത്തുടർന്ന് ഡീസൽ വില ലിറ്ററിന് 2.72 ദിർഹത്തിൽ നിന്ന് 4.69 ദിർഹമായി ഉയർന്നിരിക്കുകയാണ്.
ഗതാഗത, ലോജിസ്റ്റിക്സ് ചെലവുകൾ കുത്തനെ കൂടിയത് വിപണിയിലെ ലാഭവിഹിതത്തെ വല്ലാതെ ബാധിക്കുമെന്ന് അൽ മായ ഗ്രൂപ്പ്, ചോയിത്രംസ്, ആദിൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കാര്യക്ഷമമായ റൂട്ട് പ്ലാനിംഗിലൂടെയും സപ്ലൈയർമാരുമായുള്ള ചർച്ചകളിലൂടെയും അധികച്ചെലവ് ഒരു പരിധിവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാ വർധനവും തങ്ങൾ തന്നെ ഏറ്റെടുക്കുന്നത് പ്രായോഗികമല്ലെന്ന് ചോയിത്രംസ് സിഇഒ മാർക്ക് മോർട്ടൈമർ ഡേവിസ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ലോജിസ്റ്റിക്സ് ചെലവ് താങ്ങാവുന്നതിലും അധികമായാൽ ചില ഉൽപ്പന്നങ്ങൾക്ക് നേരിയ തോതിൽ വില വർധിപ്പിക്കേണ്ടി വരുമെന്ന് ആദിൽ ഗ്രൂപ്പ് എംഡി ധനഞ്ജയ് ദാതാറും അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കൾക്ക് അമിതഭാരം നൽകാതെ തന്നെ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അൽ മായ ഗ്രൂപ്പ് ഡയറക്ടർ കമൽ വച്ചാനി വ്യക്തമാക്കി. അത്യാവശ്യ സാധനങ്ങളുടെ വില വർധിക്കാതെ നോക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ടെങ്കിലും, ഡീസൽ വിലയിലെ ഈ വൻ കുതിച്ചുചാട്ടം വരും ദിവസങ്ങളിൽ വിപണിയിൽ പൊതുവായ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ. മേഖലയിലെ യുദ്ധസാഹചര്യങ്ങൾ ആഗോളതലത്തിൽ എണ്ണവിലയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt