
മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുവൈത്ത് പൗരന്മാരെയും പ്രവാസികളെയും സഹായിക്കുന്നതിനായി കുവൈത്ത് എയർവേയ്‌സ് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് വിമാനമാർഗവും, അവിടെ നിന്ന് റോഡ് മാർഗം കുവൈത്തിലേക്കും എത്തിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ലണ്ടൻ, മ്യൂണിക്ക്, മിലാൻ, ഇസ്താംബുൾ, കെയ്‌റോ, മനില തുടങ്ങി നിരവധി പ്രധാന നഗരങ്ങളിൽ നിന്ന് ഈ സേവനം ലഭ്യമാണ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ മാർച്ച് 6-നകം കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ വാട്സാപ്പ് (+965 1802050) വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതോടൊപ്പം തന്നെ പ്രവാസികൾക്കും സന്ദർശകർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞതോ ഉടൻ കഴിയുന്നതോ ആയ എല്ലാത്തരം വിസിറ്റ് വിസകളും ഒരു മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകി. കൂടാതെ, കുവൈത്തിന് പുറത്ത് ആറുമാസത്തിലധികം താമസിച്ച് വിസ റദ്ദാകുമെന്ന് ഭയപ്പെടുന്ന പ്രവാസികൾക്ക് അധികമായി മൂന്ന് മാസത്തെ ‘അബ്സെൻസ് പെർമിറ്റ്’ (Absence Permit) അനുവദിക്കാനും തീരുമാനമായി. ഇതിനായി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലെന്നും സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി കാലാവധി മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യോമാതിർത്തികൾ ഭാഗികമായി അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇത് പരിഗണിച്ചാണ് പിഴയോ മറ്റ് ചാർജുകളോ ഇല്ലാതെ വിസ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL