
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് പരസ്യബോർഡുകൾക്ക് കർശന നിയന്ത്രണങ്ങളുമായി മുനിസിപ്പാലിറ്റി രംഗത്തെത്തി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. റോഡരികിലെ ഡിജിറ്റൽ ബോർഡുകളുടെ അമിതമായ പ്രകാശം വാഹനമോടിക്കുന്നവരുടെ കാഴ്ചയെ ബാധിക്കുന്നതായും അപകടങ്ങൾക്ക് കാരണമാകുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.
പുതിയ നിയമപ്രകാരം പരസ്യബോർഡുകളുടെ പ്രകാശത്തിന്റെ തീവ്രത നിശ്ചിത അളവിൽ കൂടാൻ പാടില്ലെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനൽ അൽ അസ്ഫൂർ വ്യക്തമാക്കി. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികൾ പ്രകാശത്തിന്റെ അളവ് പരിശോധിക്കാനുള്ള പ്രത്യേക ഉപകരണങ്ങൾ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ ട്രാഫിക് സിഗ്നലുകൾക്ക് സമാനമായ രീതിയിലുള്ള ഡിസൈനുകളോ നിറങ്ങളോ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.
കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന പരസ്യങ്ങൾ താമസക്കാർക്കോ അയൽവാസികൾക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുത്. കടകളുടെ മുൻഭാഗത്ത് സ്ഥാപിക്കുന്ന ബോർഡുകൾ കാൽനടയാത്രക്കാർക്ക് തടസ്സമാകരുതെന്നും പാലങ്ങൾക്കും മറ്റും മുകളിലുള്ള പരസ്യങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ടെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL